Saturday 22 October 2016

ഞങ്ങളുടെ വിവാഹം : ഒരു ഫ്‌ളാഷ്ബാക്ക്

എനിക്ക് കല്യാണാലോചനകൾ  കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം . ശാദി.കോം കേരളമാട്രിമോണി.കോം മുതലായ  കളരികളിൽ എല്ലാം   എനിക്ക് മെമ്പർഷിപ് ഉണ്ടായിരുന്നു . ആദ്യകാല ടെക്കികളിൽ ഒരാളായ അമ്മയാണ് മെയിൻ കോഓർഡിനേറ്റർ .  ശാദി.കോമിൽ ഒരു നീല സാരിയുടുത്ത ഫോട്ടോ ഇട്ടതിനെ തുടർന്നാണ് ഇനി പറയാൻ പോകുന്ന സംഭവ പരമ്പരകളുടെ തുടക്കം .ഹരിയുടെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്. കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെ ഒക്കെ തല നിഷ്കരുണം വെട്ടി മാറ്റി ഞാൻ എന്റെ തല മാത്രം എടുത്തു ശാദി.കോമിൽ ഇടാൻ അമ്മയ്ക്ക് കൊടുത്തു .

 ആയിടയ്ക്കാണ് നമ്മുടെ കഥാനായകൻ തനിക്കു കല്യാണം കഴിക്കാൻ പ്രായം ആയെന്നു സ്വയം പ്രഖ്യാപിച്ചു ശാദി.കോമിൽ  പ്രൊഫൈൽ ഉണ്ടാക്കുന്നതും,  ഈ നീല സാരി ഫോട്ടോ കാണുന്നതും , കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതും  .  യു മീൻ കല്യാണം ?   പക്ഷെ നിനക്ക് അതിനുള്ള പ്രായം ആയോ മോനേ ? എന്ന് പറഞ്ഞു മമ്മി സംശയത്തോടെ സോഫയിൽ മലർന്നു കിടക്കുന്ന മകനെ നോക്കി .ഡാഡി റെയിൽവേയിലെ ചുമന്ന കൊടിയും danger   സൈനും ഒക്കെ എടുത്തു പൊക്കി കാണിച്ചു . എവിടെ , ഒരു പ്രയോജനവും ഉണ്ടായില്ല . വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ .

ഒടുവിൽ മമ്മിയും ഡാഡിയും ഞെട്ടലോടെ മകൻ പുര നിറഞ്ഞു എന്ന  സത്യം തിരിച്ചറിഞ്ഞു , പക്ഷെ പെണ്ണ് കാണാൻ വന്ന അവർ വീണ്ടും  ഞെട്ടി മകന്റെ തലക്കിട്ടു കൊട്ടി . പയ്യന് പൊക്കം  ആറടി രണ്ടിഞ്ച് പെണ്ണിന് പൊക്കം കഷ്‌ടിച്ചു അഞ്ചടി !! നാട്ടുകാരോട് എന്ത് സമാധാനം പറയും ?? പെണ്ണിന് പൊക്കം കൂടാനും ചെറുക്കന് കുറയാനും സാധ്യത ഇല്ലാത്തതിനാൽ പൊക്കം ഒരു ഡെമോക്ലസ്സിന്റെ വാൾ ആയി കല്യാണത്തിന്റെ മുകളിൽ നിന്നു . ഒടുവിൽ പെണ്ണിന് പൊക്കമില്ല എന്ന പരമ രഹസ്യം മറച്ചു വെക്കാനായി കല്യാണത്തിന് ഹീൽ ചെരുപ്പ് ഇട്ടാൽ മാറ്റി എന്ന് ധാരണയിൽ എത്തി  ഇരു കൂട്ടരും ചായ കുടിച്ചു പിരിഞ്ഞു .  അങ്ങനെ ഈ തിരോന്തോരത്തു കിട്ടുന്നതിൽ വെച്ച് ഏറ്റവും പൊക്കമുള്ള  ഹീൽ ചെരുപ്പ് അന്വേഷിച്ചു ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു . ആ അന്വേഷണം അവസാനിച്ചത് കിഴക്കേകോട്ടയിലെ ഹോളിവുഡ് എന്ന കടയിൽ ആണ് .ചെന്ന് കയറി ആവശ്യം പറഞ്ഞപ്പോഴേ കടയിലെ പയ്യൻ  എടുത്തു തന്നു , ഒരു അഞ്ചു ഇഞ്ചു  ഹീൽ ഉള്ള ഒരു സാധനം  . ജനിച്ചപ്പോ തൊട്ടു ഹീൽ ചെരുപ്പ്  ഇട്ടു ശീലിച്ച എന്നോടാ കളി . അങ്ങനെ ആ സ്റ്റൂളിന്റെ , സോറി  ഹീലിൻറെ  പുറത്തു കയറി ഞങ്ങൾ വിവാഹത്തിന്റെ അവസാന കടമ്പ ചാടി കടന്നു !!

26-10-2008

ഫാസ്റ്റ് ഫോർവേഡ് ടു  വെഡിങ് ഡേ . ശ്രീകണ്ടേശ്വരത്തു വെച്ച് ഒരു മിന്നൽ താലികെട്ട് കഴിഞ്ഞു നേരെ അളകാപുരി ഓഡിറ്റോറിയത്തിലേക്കു . ബ്യൂട്ടീഷ്യൻ പറഞ്ഞ സമയത്തിനു തന്നെ എത്തിയിട്ടുണ്ട് . ഭാഗ്യം . കല്യാണത്തിന് ചെറുക്കൻ ഇല്ലേലും ഞങ്ങൾ പെണ്ണുങ്ങൾ സഹിക്കും .പക്ഷെ  ബ്യൂട്ടീഷ്യൻ വന്നില്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ബ്യൂട്ടീഷ്യൻ വക പുട്ടിയടി കഴിഞ്ഞപ്പോ തന്നെ ഫോട്ടോഗ്രാഫർ ,വിഡിയോഗ്രാഫർ ഇത്യാദി ടീമുകൾ സംഭവസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു .കല്യാണം കഴിക്കുന്നത് നമ്മളാണെങ്കിലും അതിന്റെ കഥ ,തിരക്കഥ ,സംഭാഷണം എല്ലാം അവരുടെ കയ്യിലാണ് . സ്ലോ മോഷനിൽ നടക്കു കുട്ടി  , നിർത്തി നിർത്തി ചിരിക്കു കുട്ടി , എന്നൊക്കെ പറഞ്ഞു ഭയങ്കര നിർദ്ദേശങ്ങളാണ്  . നമ്മൾ പഞ്ച പുച്ഛം അടക്കി അവര്  പറയുന്നത്  പോലെ കേട്ടില്ലേൽ ചിലപ്പോ അവര് ഫോട്ടോഷോപ്പു  ചെയ്യാതെ ആൽബം പുറത്തിറക്കി കളയും  .വെറുതെ എന്തിനാ.. അങ്ങനെ സ്ഥലത്തെ പ്രധാന ഫോട്ടോഗ്രാഫറുടെയും ശിങ്കിടിയുടെയും കാർമികത്തിൽ മെയിൻ പ്രോഗ്രാം ആരംഭിച്ചു .

ഇതിനിടെ പയ്യനും കൂട്ടരും അളകാപുരിയിൽ എത്തിയിരുന്നു .പയ്യനെ സ്വീകരിക്കേണ്ടത് പെണ്ണിന്റെ സഹോദരൻ ആണ് .എനിക്ക് ഒറിജിനൽ സഹോദരൻ ഇല്ലാത്തതു കൊണ്ട് കുഞ്ഞമ്മയുടെ മകൻ മനുവിനെ പറഞ്ഞു ഏർപ്പാടാക്കി വെച്ചിരുന്നു .പക്ഷെ പയ്യനും കൂട്ടരും എത്തിയപ്പോ മനുവിനെ കാണാനില്ല .എല്ലാവരും ഓടിപ്പാഞ്ഞു അവനെ അന്വേഷിച്ചു നടക്കുന്നു .അവനാണേൽ ഫോൺ വിളിച്ചിട്ടു എടുക്കുന്നും ഇല്ല . പയ്യനും ടീമും നടുറോഡിൽ വെയിലത്ത് നിന്ന് വിയർത്തു കുളിക്കുന്നു . ആകപ്പാടെ സംഘർഷാവസ്ഥ .ഈ സമയം ഇതൊന്നും അറിയാതെ മനു വീട്ടിൽ കിടന്നു പോത്തു പോലെ ഉറങ്ങുവായിരുന്നു . തലേ ദിവസം മുഴുവൻ മണ്ഡപത്തിൽ ഇരുന്നു അധ്വാനിച്ചു ക്ഷീണിച്ചു പാവം രാവിലെ ഒന്ന് വിശ്രമിക്കാൻ പോയതാ . പിന്നെ  കല്യാണം ഒക്കെ കഴിഞ്ഞു ശുഭം എന്ന് എഴുതി കാണിച്ചപ്പോഴാണ് ആള് മണ്ഡപത്തിൽ പ്രത്യക്ഷ പെടുന്നത് . എന്തായാലും തക്ക സമയത്തിന് അതിലെ വന്ന  കൊച്ചിച്ഛന്റെ മകൻ  ചോട്ടുവിനെ കൊണ്ടു പയ്യനെ സ്വീകരിപിച്ചു പ്രശ്നം പരിഹരിച്ചു . തന്നെ അധികം വെയില് കൊള്ളിച്ചു മേക്കപ്പ് പോകാതെ രക്ഷിച്ചതിന്റെ ഒരു പ്രത്യേക വാത്സല്യം ഇന്നും എന്റെ ഭർത്താവിന് അവനോടു ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് .


പെണ്ണിനെ താലപ്പൊലി  ആയി സ്റ്റേജിൽ കൊണ്ട് വരുന്ന ഒരു പരിപാടി ഉണ്ട് . ചേച്ചി ആയിരുന്നു അതിന്റെ ടീം ലീഡർ ചേച്ചി അന്നനടയിൽ കയ്യിലെ താലവും ബാലൻസ് ചെയ്‌തു  മുന്നേ നടന്നു  . പുറകെ വരി വരി ആയി താലവും പിടിച്ചു കുറെ കുട്ടികൾ .ഏറ്റവും ബാക്കിൽ ഏകദേശം  5 കിലോ ഉള്ള സാരിയും ഉടുത്തു , കാലിൽ 5 ഇഞ്ചു ഹീലും ഇട്ടു  , കയ്യിൽ താലവും ആയി ഞാനും . എങ്ങനെയെങ്കിലും മറിഞ്ഞു വീഴാതെ മണ്ഡപത്തിൽ എത്തണം എന്നു മാത്രമേ ഉള്ളു മനസ്സിൽ .അങ്ങനെ വിജയകരമായി ജാഥ നയിച്ച് ചേച്ചി മണ്ഡപത്തിൽ എത്തിയപ്പോഴാണ് അതു സംഭവിച്ചത്.
 ചേച്ചിടെ പുറകെ വന്ന ഒരു കൊച്ചു  ചുമ്മാ ഒരു രസത്തിനു കയ്യിൽ ഉണ്ടായിരുന്നു വിളക്ക്   വെച്ച് ചേച്ചിടെ മുടിക്ക്  തീ  വെച്ചു കൊടുത്തു . കല്യാണം ആകുമ്പോ കുറച്ചു തീയും  പുകയും ഒക്കെ വേണ്ടേ എന്ന് വിചാരിച്ചു കാണും  . ആരോ  പെട്ടെന്ന്   ചാടി വീണു തീ അണച്ചത്  കൊണ്ട് വേറെ അപകടം ഒന്നും ഉണ്ടായില്ല . അതോടെ താലപ്പൊലി പ്രോഗ്രാം  വേഗം  അവസാനിപ്പിച്ചു ആ തല തെറിച്ച പിള്ളേരെ ഒക്കെ അവിടുന്ന് ഓടിച്ചു വിട്ടു .  താലം ബാലൻസിങ് ആക്ട് കഴിഞ്ഞ സമാധാനത്തിൽ മണ്ഡപത്തിൽ  എത്തിയപ്പോ  അവിടെ  അതാ ആറടി പൊക്കത്തിൽ എന്റെ ഭർത്താവു (ഫസ്റ്റ് റൗണ്ട് താലി കെട്ട് കഴിഞ്ഞല്ലോ) മുഖം വീർപ്പിച്ചു നിൽക്കുന്നു . ചോദിച്ചപ്പോ പൂജക്ക്‌ വന്ന പോറ്റിയെ  ചൂണ്ടി കാണിച്ചു തന്നു,  നല്ല വെളുത്തു സുന്ദരനായ ponytail  ഒക്കെ ഉള്ള ഒരു പോറ്റി. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പോറ്റിയാണ് . മണ്ഡപത്തിൽ ആള് അങ്ങനെ കട്ട ഗ്ലാമർ ആയി ഇരിക്കുന്നത് കണ്ടു നമ്മുടെ പയ്യന് കോംപ്ലക്സ് അടിച്ചു . അവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം പോറ്റിയെ വായിന്നോക്കി ഇരിക്കുന്നു, പയ്യനെ ആരും  മൈൻഡ് ചെയ്യുന്നില്ല പോലും . കല്യാണം കഴിഞ്ഞ ഉടനെ പോറ്റിയെ പാക്കപ്പ് ചെയ്യിക്കാം എന്ന് പറഞ്ഞതിൽ പിന്നെ ആണ് മുഖം തെളിഞ്ഞത് . 

സദസ്സിൽ ഉള്ള കുറെ അപ്പൂപ്പന്മാരേം അമ്മൂമ്മമാരേം ഒക്കെ ഓടിച്ചിട്ട് പിടിച്ചു  കാലിൽ തൊട്ടു  തൊഴുതാലേ  മണ്ഡപത്തിൽ കയറി ഇരിക്കാനുള്ള ടിക്കറ്റ് കിട്ടൂ . അതാണ്  നാട്ടുനടപ്പ് . അങ്ങനെ എല്ലാരുടേം  കാലിൽ വീണു കിളിപോയി   അവസാനം ഫോട്ടോഗ്രാഫറുടെ കാലിൽ വീഴാൻ പോയ എന്നെ  മതീന്നും പറഞ്ഞു ആരോ പിടിച്ചു മണ്ഡപത്തിൽ കയറ്റി ഇരുത്തി . ഫൈനലി ...അമ്പലത്തിൽ വെച്ച് താലി കിട്ടിയതിന്റെ ഉപകാര സ്മരണയ്ക്ക് ഞാനും അങ്ങോട്ടു ഒരു താലി  കെട്ടി .ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ അതിന്റെ ഒരു ഇത്  . ഒരു വശത്തു  നിന്ന് കുറെ ചേച്ചിമാരും അമ്മച്ചിമാരും മത്സരിച്ചു   കുരവഃ ഇടുന്നു .  ഫോട്ടോഗ്രാഫർ  ഇങ്ങോട്ടു നോക്കു , ചിരിക്കു എന്നൊക്കെ പറഞ്ഞു ബഹളം വെക്കുന്നു  .ഇതിനിടെ പോറ്റി കുറെ പൂവും ചന്ദനവും   എടുത്തു കയ്യിൽ  തരുന്നു . ബാക്ക്ഗ്രൗണ്ടിൽ നാദസ്വരം . ഒന്നും മനസിലാകുന്നില്ല. ആകപ്പാടെ ജഗ പൊഗ  ബഹളം.

അപ്പോഴാണ് ഒരു സൈഡിൽ  നിന്ന് ഒരു ഹാരം എന്റെ നേരെ വന്നത് . വാങ്ങിക്കോ എന്ന് ആരോ പറഞ്ഞു . വാങ്ങിച്ചു . ചെറുക്കന് ഇട്ടു കൊടുത്തോ എന്ന് വേറെ ആരോ പറഞ്ഞു . ഭാരം കാരണം എറിഞ്ഞു കൊടുത്തു എന്ന് വേണം പറയാൻ . ഭാഗ്യം ചെറുക്കന്റെ കഴുത്തിൽ തന്നെ വീണു . അടുത്തിരുന്ന പോറ്റി തക്ക സമയത്തു മാറി കളഞ്ഞത് കൊണ്ട് രക്ഷപെട്ടു . അങ്ങനെ സമാധാനം ആയി ഇരുന്നപ്പോഴാണ് അതാ വീണ്ടും  അടുത്ത ഒരു ഹാരം എന്റെ നേരെ  വരുന്നു  .  ഹും , ഇനി എനിക്ക് ആരും ഒന്നും പറഞ്ഞു തരേണ്ട . എല്ലാം ഞാൻ ഇപ്പൊ ശെരി ആക്കി തരാം എന്നും പറഞ്ഞു ഞാൻ ആ ഹാരം ചാടി പിടിച്ചു . സദസ്സിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു .നീ ആക്രാന്തം  കാണിക്കാതെ ഞാൻ ഇട്ടു തരം എന്ന് പറഞ്ഞു എന്റെ ഭര്ത്താവ് എന്നെ നോക്കി കണ്ണുരുട്ടി .  കാര്യം പിടി കിട്ടി , ഇനി പുള്ളിയുടെ ചാൻസ് ആണല്ലോ . എന്റെ അബദ്ധം ഓർത്തു ഞാൻ തന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി. കല്യാണ മണ്ഡപത്തിൽ വെച്ച് നാണം കുണുങ്ങി ഇരിക്കേണ്ട പെണ്ണ് അട്ടഹസിച്ചാൽ എന്താ അവസ്ഥ . എനിക്കാണേൽ കണ്ട്രോൾ കിട്ടുന്നില്ല . സ്സീൻ കോൺട്രാ ആകും   എന്ന് കണ്ടു മമ്മി  പുറകിൽ  നിന്നും മിണ്ടാതിരി മിണ്ടാതിരി എന്നൊക്കെ പറയുന്നുണ്ട് .ആരു കേൾക്കാൻ . അവസാനം പാവം ഗതി കെട്ട് ഒറ്റ നുള്ളു വെച്ച് തന്നു  . അതോടെ ഞാൻ വളരെ  കഷ്ട്ടപെട്ടു സീരിയസ് ആയി ഇരുന്നു . എന്റെ ഈ പ്രകടനം കണ്ടു പേടിച്ചു അമ്മയും അച്ഛനും ഞങ്ങളെ പെട്ടന്ന് താഴെ ഇറക്കി മണ്ഡപത്തിനു മൂന്നു റൌണ്ട് അടിക്കാൻ പറഞ്ഞു വിട്ടു . സദ്യക്ക് പുളിശ്ശേരി ഇല്ലായിരുന്നു എന്നതൊഴിച്ചു അന്ന് പിന്നെ പറയത്തക്ക വേറേ അപകടങ്ങൾ ഒന്നും ഉണ്ടായില്ല . വാങ്ങി കൊടുത്ത തൈര് പാചകക്കാരൻ മുക്കിയതാണ് കാരണം . കല്യാണത്തിൻറെ  ഇടയിൽ തൈരു  കച്ചവടം !!

വാൽകഷ്ണം

 പരിചയം ഉള്ളവരേം ഇല്ലാത്തവരേം ഒക്കെ നോക്കി ചിരിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തും  ഞങ്ങൾ വശം കെട്ടു ആ ദിവസം അങ്ങനെ കടന്നു പോയി. പിന്നെ രണ്ടു ദിവസം  കോട്ടക്കലിൽ പോയി തിരുമ്മിയിട്ടാണ് മുഖത്തു നിന്ന് ചിരിച്ച ഭാവം മാറി കിട്ടിയത് . അന്ന് തുടങ്ങിയ യാത്ര 10 വര്ഷം തികയ്ക്കുന്നു . ഇടയ്ക്കു ഞങ്ങളുടെ കാന്താരിയും കൂടി വന്നപ്പോ കോറം തികഞ്ഞു,  വണ്ടി അങ്ങനെ ഓടി കൊണ്ടിരിക്കുന്നു ....


4 comments: