Saturday 22 October 2016

ഞങ്ങളുടെ വിവാഹം : ഒരു ഫ്‌ളാഷ്ബാക്ക്

എനിക്ക് കല്യാണാലോചനകൾ  കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം . ശാദി.കോം കേരളമാട്രിമോണി.കോം മുതലായ  കളരികളിൽ എല്ലാം   എനിക്ക് മെമ്പർഷിപ് ഉണ്ടായിരുന്നു . ആദ്യകാല ടെക്കികളിൽ ഒരാളായ അമ്മയാണ് മെയിൻ കോഓർഡിനേറ്റർ .  ശാദി.കോമിൽ ഒരു നീല സാരിയുടുത്ത ഫോട്ടോ ഇട്ടതിനെ തുടർന്നാണ് ഇനി പറയാൻ പോകുന്ന സംഭവ പരമ്പരകളുടെ തുടക്കം .ഹരിയുടെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്. കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെ ഒക്കെ തല നിഷ്കരുണം വെട്ടി മാറ്റി ഞാൻ എന്റെ തല മാത്രം എടുത്തു ശാദി.കോമിൽ ഇടാൻ അമ്മയ്ക്ക് കൊടുത്തു .

 ആയിടയ്ക്കാണ് നമ്മുടെ കഥാനായകൻ തനിക്കു കല്യാണം കഴിക്കാൻ പ്രായം ആയെന്നു സ്വയം പ്രഖ്യാപിച്ചു ശാദി.കോമിൽ  പ്രൊഫൈൽ ഉണ്ടാക്കുന്നതും,  ഈ നീല സാരി ഫോട്ടോ കാണുന്നതും , കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതും  .  യു മീൻ കല്യാണം ?   പക്ഷെ നിനക്ക് അതിനുള്ള പ്രായം ആയോ മോനേ ? എന്ന് പറഞ്ഞു മമ്മി സംശയത്തോടെ സോഫയിൽ മലർന്നു കിടക്കുന്ന മകനെ നോക്കി .ഡാഡി റെയിൽവേയിലെ ചുമന്ന കൊടിയും danger   സൈനും ഒക്കെ എടുത്തു പൊക്കി കാണിച്ചു . എവിടെ , ഒരു പ്രയോജനവും ഉണ്ടായില്ല . വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ .

ഒടുവിൽ മമ്മിയും ഡാഡിയും ഞെട്ടലോടെ മകൻ പുര നിറഞ്ഞു എന്ന  സത്യം തിരിച്ചറിഞ്ഞു , പക്ഷെ പെണ്ണ് കാണാൻ വന്ന അവർ വീണ്ടും  ഞെട്ടി മകന്റെ തലക്കിട്ടു കൊട്ടി . പയ്യന് പൊക്കം  ആറടി രണ്ടിഞ്ച് പെണ്ണിന് പൊക്കം കഷ്‌ടിച്ചു അഞ്ചടി !! നാട്ടുകാരോട് എന്ത് സമാധാനം പറയും ?? പെണ്ണിന് പൊക്കം കൂടാനും ചെറുക്കന് കുറയാനും സാധ്യത ഇല്ലാത്തതിനാൽ പൊക്കം ഒരു ഡെമോക്ലസ്സിന്റെ വാൾ ആയി കല്യാണത്തിന്റെ മുകളിൽ നിന്നു . ഒടുവിൽ പെണ്ണിന് പൊക്കമില്ല എന്ന പരമ രഹസ്യം മറച്ചു വെക്കാനായി കല്യാണത്തിന് ഹീൽ ചെരുപ്പ് ഇട്ടാൽ മാറ്റി എന്ന് ധാരണയിൽ എത്തി  ഇരു കൂട്ടരും ചായ കുടിച്ചു പിരിഞ്ഞു .  അങ്ങനെ ഈ തിരോന്തോരത്തു കിട്ടുന്നതിൽ വെച്ച് ഏറ്റവും പൊക്കമുള്ള  ഹീൽ ചെരുപ്പ് അന്വേഷിച്ചു ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു . ആ അന്വേഷണം അവസാനിച്ചത് കിഴക്കേകോട്ടയിലെ ഹോളിവുഡ് എന്ന കടയിൽ ആണ് .ചെന്ന് കയറി ആവശ്യം പറഞ്ഞപ്പോഴേ കടയിലെ പയ്യൻ  എടുത്തു തന്നു , ഒരു അഞ്ചു ഇഞ്ചു  ഹീൽ ഉള്ള ഒരു സാധനം  . ജനിച്ചപ്പോ തൊട്ടു ഹീൽ ചെരുപ്പ്  ഇട്ടു ശീലിച്ച എന്നോടാ കളി . അങ്ങനെ ആ സ്റ്റൂളിന്റെ , സോറി  ഹീലിൻറെ  പുറത്തു കയറി ഞങ്ങൾ വിവാഹത്തിന്റെ അവസാന കടമ്പ ചാടി കടന്നു !!

26-10-2008

ഫാസ്റ്റ് ഫോർവേഡ് ടു  വെഡിങ് ഡേ . ശ്രീകണ്ടേശ്വരത്തു വെച്ച് ഒരു മിന്നൽ താലികെട്ട് കഴിഞ്ഞു നേരെ അളകാപുരി ഓഡിറ്റോറിയത്തിലേക്കു . ബ്യൂട്ടീഷ്യൻ പറഞ്ഞ സമയത്തിനു തന്നെ എത്തിയിട്ടുണ്ട് . ഭാഗ്യം . കല്യാണത്തിന് ചെറുക്കൻ ഇല്ലേലും ഞങ്ങൾ പെണ്ണുങ്ങൾ സഹിക്കും .പക്ഷെ  ബ്യൂട്ടീഷ്യൻ വന്നില്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ബ്യൂട്ടീഷ്യൻ വക പുട്ടിയടി കഴിഞ്ഞപ്പോ തന്നെ ഫോട്ടോഗ്രാഫർ ,വിഡിയോഗ്രാഫർ ഇത്യാദി ടീമുകൾ സംഭവസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു .കല്യാണം കഴിക്കുന്നത് നമ്മളാണെങ്കിലും അതിന്റെ കഥ ,തിരക്കഥ ,സംഭാഷണം എല്ലാം അവരുടെ കയ്യിലാണ് . സ്ലോ മോഷനിൽ നടക്കു കുട്ടി  , നിർത്തി നിർത്തി ചിരിക്കു കുട്ടി , എന്നൊക്കെ പറഞ്ഞു ഭയങ്കര നിർദ്ദേശങ്ങളാണ്  . നമ്മൾ പഞ്ച പുച്ഛം അടക്കി അവര്  പറയുന്നത്  പോലെ കേട്ടില്ലേൽ ചിലപ്പോ അവര് ഫോട്ടോഷോപ്പു  ചെയ്യാതെ ആൽബം പുറത്തിറക്കി കളയും  .വെറുതെ എന്തിനാ.. അങ്ങനെ സ്ഥലത്തെ പ്രധാന ഫോട്ടോഗ്രാഫറുടെയും ശിങ്കിടിയുടെയും കാർമികത്തിൽ മെയിൻ പ്രോഗ്രാം ആരംഭിച്ചു .

ഇതിനിടെ പയ്യനും കൂട്ടരും അളകാപുരിയിൽ എത്തിയിരുന്നു .പയ്യനെ സ്വീകരിക്കേണ്ടത് പെണ്ണിന്റെ സഹോദരൻ ആണ് .എനിക്ക് ഒറിജിനൽ സഹോദരൻ ഇല്ലാത്തതു കൊണ്ട് കുഞ്ഞമ്മയുടെ മകൻ മനുവിനെ പറഞ്ഞു ഏർപ്പാടാക്കി വെച്ചിരുന്നു .പക്ഷെ പയ്യനും കൂട്ടരും എത്തിയപ്പോ മനുവിനെ കാണാനില്ല .എല്ലാവരും ഓടിപ്പാഞ്ഞു അവനെ അന്വേഷിച്ചു നടക്കുന്നു .അവനാണേൽ ഫോൺ വിളിച്ചിട്ടു എടുക്കുന്നും ഇല്ല . പയ്യനും ടീമും നടുറോഡിൽ വെയിലത്ത് നിന്ന് വിയർത്തു കുളിക്കുന്നു . ആകപ്പാടെ സംഘർഷാവസ്ഥ .ഈ സമയം ഇതൊന്നും അറിയാതെ മനു വീട്ടിൽ കിടന്നു പോത്തു പോലെ ഉറങ്ങുവായിരുന്നു . തലേ ദിവസം മുഴുവൻ മണ്ഡപത്തിൽ ഇരുന്നു അധ്വാനിച്ചു ക്ഷീണിച്ചു പാവം രാവിലെ ഒന്ന് വിശ്രമിക്കാൻ പോയതാ . പിന്നെ  കല്യാണം ഒക്കെ കഴിഞ്ഞു ശുഭം എന്ന് എഴുതി കാണിച്ചപ്പോഴാണ് ആള് മണ്ഡപത്തിൽ പ്രത്യക്ഷ പെടുന്നത് . എന്തായാലും തക്ക സമയത്തിന് അതിലെ വന്ന  കൊച്ചിച്ഛന്റെ മകൻ  ചോട്ടുവിനെ കൊണ്ടു പയ്യനെ സ്വീകരിപിച്ചു പ്രശ്നം പരിഹരിച്ചു . തന്നെ അധികം വെയില് കൊള്ളിച്ചു മേക്കപ്പ് പോകാതെ രക്ഷിച്ചതിന്റെ ഒരു പ്രത്യേക വാത്സല്യം ഇന്നും എന്റെ ഭർത്താവിന് അവനോടു ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് .


പെണ്ണിനെ താലപ്പൊലി  ആയി സ്റ്റേജിൽ കൊണ്ട് വരുന്ന ഒരു പരിപാടി ഉണ്ട് . ചേച്ചി ആയിരുന്നു അതിന്റെ ടീം ലീഡർ ചേച്ചി അന്നനടയിൽ കയ്യിലെ താലവും ബാലൻസ് ചെയ്‌തു  മുന്നേ നടന്നു  . പുറകെ വരി വരി ആയി താലവും പിടിച്ചു കുറെ കുട്ടികൾ .ഏറ്റവും ബാക്കിൽ ഏകദേശം  5 കിലോ ഉള്ള സാരിയും ഉടുത്തു , കാലിൽ 5 ഇഞ്ചു ഹീലും ഇട്ടു  , കയ്യിൽ താലവും ആയി ഞാനും . എങ്ങനെയെങ്കിലും മറിഞ്ഞു വീഴാതെ മണ്ഡപത്തിൽ എത്തണം എന്നു മാത്രമേ ഉള്ളു മനസ്സിൽ .അങ്ങനെ വിജയകരമായി ജാഥ നയിച്ച് ചേച്ചി മണ്ഡപത്തിൽ എത്തിയപ്പോഴാണ് അതു സംഭവിച്ചത്.
 ചേച്ചിടെ പുറകെ വന്ന ഒരു കൊച്ചു  ചുമ്മാ ഒരു രസത്തിനു കയ്യിൽ ഉണ്ടായിരുന്നു വിളക്ക്   വെച്ച് ചേച്ചിടെ മുടിക്ക്  തീ  വെച്ചു കൊടുത്തു . കല്യാണം ആകുമ്പോ കുറച്ചു തീയും  പുകയും ഒക്കെ വേണ്ടേ എന്ന് വിചാരിച്ചു കാണും  . ആരോ  പെട്ടെന്ന്   ചാടി വീണു തീ അണച്ചത്  കൊണ്ട് വേറെ അപകടം ഒന്നും ഉണ്ടായില്ല . അതോടെ താലപ്പൊലി പ്രോഗ്രാം  വേഗം  അവസാനിപ്പിച്ചു ആ തല തെറിച്ച പിള്ളേരെ ഒക്കെ അവിടുന്ന് ഓടിച്ചു വിട്ടു .  താലം ബാലൻസിങ് ആക്ട് കഴിഞ്ഞ സമാധാനത്തിൽ മണ്ഡപത്തിൽ  എത്തിയപ്പോ  അവിടെ  അതാ ആറടി പൊക്കത്തിൽ എന്റെ ഭർത്താവു (ഫസ്റ്റ് റൗണ്ട് താലി കെട്ട് കഴിഞ്ഞല്ലോ) മുഖം വീർപ്പിച്ചു നിൽക്കുന്നു . ചോദിച്ചപ്പോ പൂജക്ക്‌ വന്ന പോറ്റിയെ  ചൂണ്ടി കാണിച്ചു തന്നു,  നല്ല വെളുത്തു സുന്ദരനായ ponytail  ഒക്കെ ഉള്ള ഒരു പോറ്റി. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പോറ്റിയാണ് . മണ്ഡപത്തിൽ ആള് അങ്ങനെ കട്ട ഗ്ലാമർ ആയി ഇരിക്കുന്നത് കണ്ടു നമ്മുടെ പയ്യന് കോംപ്ലക്സ് അടിച്ചു . അവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം പോറ്റിയെ വായിന്നോക്കി ഇരിക്കുന്നു, പയ്യനെ ആരും  മൈൻഡ് ചെയ്യുന്നില്ല പോലും . കല്യാണം കഴിഞ്ഞ ഉടനെ പോറ്റിയെ പാക്കപ്പ് ചെയ്യിക്കാം എന്ന് പറഞ്ഞതിൽ പിന്നെ ആണ് മുഖം തെളിഞ്ഞത് . 

സദസ്സിൽ ഉള്ള കുറെ അപ്പൂപ്പന്മാരേം അമ്മൂമ്മമാരേം ഒക്കെ ഓടിച്ചിട്ട് പിടിച്ചു  കാലിൽ തൊട്ടു  തൊഴുതാലേ  മണ്ഡപത്തിൽ കയറി ഇരിക്കാനുള്ള ടിക്കറ്റ് കിട്ടൂ . അതാണ്  നാട്ടുനടപ്പ് . അങ്ങനെ എല്ലാരുടേം  കാലിൽ വീണു കിളിപോയി   അവസാനം ഫോട്ടോഗ്രാഫറുടെ കാലിൽ വീഴാൻ പോയ എന്നെ  മതീന്നും പറഞ്ഞു ആരോ പിടിച്ചു മണ്ഡപത്തിൽ കയറ്റി ഇരുത്തി . ഫൈനലി ...അമ്പലത്തിൽ വെച്ച് താലി കിട്ടിയതിന്റെ ഉപകാര സ്മരണയ്ക്ക് ഞാനും അങ്ങോട്ടു ഒരു താലി  കെട്ടി .ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ അതിന്റെ ഒരു ഇത്  . ഒരു വശത്തു  നിന്ന് കുറെ ചേച്ചിമാരും അമ്മച്ചിമാരും മത്സരിച്ചു   കുരവഃ ഇടുന്നു .  ഫോട്ടോഗ്രാഫർ  ഇങ്ങോട്ടു നോക്കു , ചിരിക്കു എന്നൊക്കെ പറഞ്ഞു ബഹളം വെക്കുന്നു  .ഇതിനിടെ പോറ്റി കുറെ പൂവും ചന്ദനവും   എടുത്തു കയ്യിൽ  തരുന്നു . ബാക്ക്ഗ്രൗണ്ടിൽ നാദസ്വരം . ഒന്നും മനസിലാകുന്നില്ല. ആകപ്പാടെ ജഗ പൊഗ  ബഹളം.

അപ്പോഴാണ് ഒരു സൈഡിൽ  നിന്ന് ഒരു ഹാരം എന്റെ നേരെ വന്നത് . വാങ്ങിക്കോ എന്ന് ആരോ പറഞ്ഞു . വാങ്ങിച്ചു . ചെറുക്കന് ഇട്ടു കൊടുത്തോ എന്ന് വേറെ ആരോ പറഞ്ഞു . ഭാരം കാരണം എറിഞ്ഞു കൊടുത്തു എന്ന് വേണം പറയാൻ . ഭാഗ്യം ചെറുക്കന്റെ കഴുത്തിൽ തന്നെ വീണു . അടുത്തിരുന്ന പോറ്റി തക്ക സമയത്തു മാറി കളഞ്ഞത് കൊണ്ട് രക്ഷപെട്ടു . അങ്ങനെ സമാധാനം ആയി ഇരുന്നപ്പോഴാണ് അതാ വീണ്ടും  അടുത്ത ഒരു ഹാരം എന്റെ നേരെ  വരുന്നു  .  ഹും , ഇനി എനിക്ക് ആരും ഒന്നും പറഞ്ഞു തരേണ്ട . എല്ലാം ഞാൻ ഇപ്പൊ ശെരി ആക്കി തരാം എന്നും പറഞ്ഞു ഞാൻ ആ ഹാരം ചാടി പിടിച്ചു . സദസ്സിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു .നീ ആക്രാന്തം  കാണിക്കാതെ ഞാൻ ഇട്ടു തരം എന്ന് പറഞ്ഞു എന്റെ ഭര്ത്താവ് എന്നെ നോക്കി കണ്ണുരുട്ടി .  കാര്യം പിടി കിട്ടി , ഇനി പുള്ളിയുടെ ചാൻസ് ആണല്ലോ . എന്റെ അബദ്ധം ഓർത്തു ഞാൻ തന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി. കല്യാണ മണ്ഡപത്തിൽ വെച്ച് നാണം കുണുങ്ങി ഇരിക്കേണ്ട പെണ്ണ് അട്ടഹസിച്ചാൽ എന്താ അവസ്ഥ . എനിക്കാണേൽ കണ്ട്രോൾ കിട്ടുന്നില്ല . സ്സീൻ കോൺട്രാ ആകും   എന്ന് കണ്ടു മമ്മി  പുറകിൽ  നിന്നും മിണ്ടാതിരി മിണ്ടാതിരി എന്നൊക്കെ പറയുന്നുണ്ട് .ആരു കേൾക്കാൻ . അവസാനം പാവം ഗതി കെട്ട് ഒറ്റ നുള്ളു വെച്ച് തന്നു  . അതോടെ ഞാൻ വളരെ  കഷ്ട്ടപെട്ടു സീരിയസ് ആയി ഇരുന്നു . എന്റെ ഈ പ്രകടനം കണ്ടു പേടിച്ചു അമ്മയും അച്ഛനും ഞങ്ങളെ പെട്ടന്ന് താഴെ ഇറക്കി മണ്ഡപത്തിനു മൂന്നു റൌണ്ട് അടിക്കാൻ പറഞ്ഞു വിട്ടു . സദ്യക്ക് പുളിശ്ശേരി ഇല്ലായിരുന്നു എന്നതൊഴിച്ചു അന്ന് പിന്നെ പറയത്തക്ക വേറേ അപകടങ്ങൾ ഒന്നും ഉണ്ടായില്ല . വാങ്ങി കൊടുത്ത തൈര് പാചകക്കാരൻ മുക്കിയതാണ് കാരണം . കല്യാണത്തിൻറെ  ഇടയിൽ തൈരു  കച്ചവടം !!

വാൽകഷ്ണം

 പരിചയം ഉള്ളവരേം ഇല്ലാത്തവരേം ഒക്കെ നോക്കി ചിരിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തും  ഞങ്ങൾ വശം കെട്ടു ആ ദിവസം അങ്ങനെ കടന്നു പോയി. പിന്നെ രണ്ടു ദിവസം  കോട്ടക്കലിൽ പോയി തിരുമ്മിയിട്ടാണ് മുഖത്തു നിന്ന് ചിരിച്ച ഭാവം മാറി കിട്ടിയത് . അന്ന് തുടങ്ങിയ യാത്ര 10 വര്ഷം തികയ്ക്കുന്നു . ഇടയ്ക്കു ഞങ്ങളുടെ കാന്താരിയും കൂടി വന്നപ്പോ കോറം തികഞ്ഞു,  വണ്ടി അങ്ങനെ ഓടി കൊണ്ടിരിക്കുന്നു ....


Sunday 16 October 2016

ശകട പുരാണം - ഒന്നാം അധ്യായം


നമുക്ക് ഒരു   15  വര്ഷം പുറകിലോട്ടു പോകാം . ഞാൻ അന്ന് കോളേജിൽ പഠിക്കുന്ന കാലം  .അപ്പോഴാണ് ആദ്യമായിട്ട് 2  wheeler  ഓടിക്കണം എന്ന ആഗ്രഹം  തോന്നുന്നത്  . അച്ഛനാണ് ആദ്യ  ഗുരു .ഒരു ചുമന്ന  ഹീറോ puch ആണ് അന്നത്തെ ശകടം .  ഒരു വിധം  നീന്തി നീന്തി ഒക്കെ ഓടിക്കാൻ പഠിച്ചു .പക്ഷെ കലശലായ പേടി ആണ് പ്രധാന പ്രശ്നം  . ലോറി, കാർ ഇമ്മാതിരി ഭീകര സാധനങ്ങളെ കാണുമ്പോ ഞാൻ പയ്യെ വണ്ടി ബഹുമാനത്തോടെ സൈഡിൽ  നിർത്തി കൊടുക്കും . അവര്  പൊയ്ക്കോട്ടേന്നു,വെറുതെ എന്തിനാ നമ്മള് ഇടയ്ക്കു കയറുന്നേ . പിന്നെ ഓടിക്കുമ്പോൾ സ്പീഡ് കുറക്കുന്ന പരിപാടി ഇല്ല . കൂട്ടാൻ മാത്രമേ അറിയാവൂ. വേറൊന്നും കൊണ്ടല്ല, സ്പീഡിൽ പോയാലേ ബാലൻസ് കിട്ടുള്ളൂ, അതുകൊണ്ടാ ..  ഭാഗ്യത്തിന് ആവശ്യം വന്നാൽ ബ്രേക്ക് പിടിക്കും .ഫുൾ സ്പീഡിൽ പോയിട്ട് sudden  ബ്രേക്ക് ഇടുന്നതാണ് സ്റ്റൈൽ . "എന്നേം കൊണ്ട് പോകുന്നേ " എന്ന മട്ടിൽ  ഞാൻ കണ്ണും തള്ളി ആ വണ്ടിടെ പുറത്തു കയറി  പാഞ്ഞു വരുന്നതു കാണുമ്പോഴേ നാട്ടുകാരൊക്കെ ഓടി വീട്ടിൽ കയറി കതകടക്കും . അത് കൊണ്ട് ആളപായം ഒന്നും ഉണ്ടായില്ല .പക്ഷെ ഒരു ദിവസം ഞാൻ ഹൈ സസ്പീഡിൽ ഓടിച്ചു കൊണ്ട് പോയി സൈഡിൽ നിന്ന  ഒരു പാവം പോസ്റ്റിൽ ഒറ്റ ഇടി .അതോടെ നിരാശനായി അച്ഛൻ എന്നെ ഡ്രൈവിംഗ് സ്കൂളിൽ
 നിന്ന് ഡിസ്മിസ്  ചെയ്‌തു .എന്റെ കുറ്റം അല്ല ,പോസ്റ്റ്  വഴിയിൽ വന്നു നിന്നതു കൊണ്ടാണെന്നു പറഞ്ഞിട്ടൊന്നും അച്ഛൻ സമ്മതിച്ചില്ല .   എന്റെ കൂടെ പഠിക്കാൻ തുടങ്ങിയ ചേച്ചിയാണേൽ നല്ല മിടുക്കിയായിട്ടു സിറ്റിയിൽ ഒക്കെ വണ്ടി ഓടിച്ചു ചെത്തി നടന്നു.  പാവം ഞാൻ ഇടക്കൊക്കെ ആ സ്കൂട്ടറിന്റെ  ബാക്കിൽ കയറ്റി  ഒരു pillion റൈഡർ ആയി ഒതുങ്ങി കൂടി .ഈ രണ്ടു വീലിൽ ബാലൻസ് ചെയ്യാൻ വലിയ പാടാണെന്നേ .ഞങ്ങൾക്ക് അന്ന് കാർ ഇല്ലായിരുന്നു  .ഇല്ലെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു .ഹും


കുറച്ചു  വര്ഷങ്ങള്ക്കു ശേഷം :

അമ്മുവിനു   ഒരു രണ്ടോ മൂന്നോ വയസു ആയി കാണും . ആ സമയത്താണ് വീണ്ടും വണ്ടി ഓടിക്കണം എന്ന ആഗ്രഹം തോന്നുന്നത്  .ഇത്തവണ കാർ ആണെന്ന് മാത്രം . എന്റെ എല്ലാ പൊട്ടത്തരത്തിനും മനസറിഞ്ഞു ഒത്താശ ചെയ്‌തു തരുന്ന ഭർത്താവു ഒരു ഓഫറും  വെച്ചു - ഡ്രൈവിംഗ് പഠിച്ചാൽ വണ്ടി വാങ്ങി തരാം പോലും . .പോരേ പൂരം . ഞാൻ ഉടനെ ചാടി പുറപ്പെട്ടു . അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു  . വളരെ ശാത്രീയമായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു സാധു മനുഷ്യൻ . ശാന്ത സ്വഭാവൻ , എന്റെ ഭാഗ്യം .അങ്ങനെ എന്റെ കാർ ഡ്രൈവിംഗ് പഠനം ആരംഭിച്ചു .ദൂരെ ഒരു ബിന്ദുവിലേക്കു നോക്കു അവിടുന്ന് ദൃഷ്ടി  താഴേക്കു കൊണ്ട് വരൂ അവിടെ ഒരു ആർച് കാണുന്നുണ്ടോ എന്നൊക്കെ പറഞ്ഞു ഫിസിക്സ് ഉം ഫിലോസഫിയും ഒക്കെ ചേർന്നുള്ള പഠന രീതി .എനിക്ക് പക്ഷേ ഒരു ചക്കേം മനസിലായില്ലന്നു മാത്രം .എങ്ങനെ മനസിലാക്കും .പുള്ളി പറയുന്നത് കേൾക്കണം, അതിന്റെ ഇടയ്ക്കു ക്ലച്ച് ചവിട്ടണം , ഗിയര് മാറ്റണം ആക്സിലറേറ്റർ കൊടുക്കണം . വലിയ പാടാണ്‌ .ഒരു സമയം ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്‌താൽ  മതി  എന്നുള്ള  രീതിയിൽ ഈ സാധനം ഡിസൈൻ ചെയ്‌താൽ പോരെ . ഉദാഹരണത്തിന് സാർ  ഗിയര് മാറ്റു കുട്ടി എന്ന് പറയുമ്പോ ഞാൻ കൂൾ ആയി ഗിയര് അങ്ങ് മാറ്റും  .പക്ഷെ ഗിയർ മാറ്റി  വിജയശ്രീ ലാളിതയായി സാറിനെ   നോക്കുമ്പോ സാർ പല്ലും കടിച്ചു ശാന്തനായി ചോദിക്കും   " അല്ല , ക്ലച്ച് ചവിട്ടുന്നില്ലേ?" . അയ്യ്യോ  ശെരി ആണല്ലോ . . ഗിയര് മാറ്റുന്ന ആവേശത്തിൽ ക്ലച്ച് ചവിട്ടാൻ മറന്നു .അല്ല ,ഒരു സമയം ഒരു കാര്യത്തിലല്ലേ  നമ്മള് ഫോക്കസ് ചെയ്യാവു. ഹനുമാൻ ലങ്ക ചാടാൻ പോകുന്നത്തിനു  മുമ്പ് സാറിന്  കൊടുത്തിട്ടു പോയ കാർ   ആണ് . എന്റെ ഈ പരാക്രമത്തിൽ മനം നൊന്തു അത് കിടന്നു അലറി  വിളിച്ചു പ്രതിഷേധിക്കുന്നു, എന്തൊക്കെയോ കരിഞ്ഞ മണവും വരുന്നുണ്ട്   . ശാന്തൻ സാർ ക്ഷമയുടെ നെല്ലിപ്പലക കയ്യിൽ പിടിച്ചു എന്നെ ഒരു വിധം ഡ്രൈവിംഗ് പഠിപ്പിച്ചു ഒരു വഴി ആക്കി.

 ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ ദിവസം എനിക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു . I did it !! ഭർത്താവു വാക്ക് പാലിച്ചു , ഒരു പഴയ മാരുതി 800 വാങ്ങി തന്നു . എൻറെ അപ്പോഴത്തെ ഡ്രൈവിംഗ് നിലവാരത്തിനു അതു തന്നെ അധികമായിരുന്നു .ദോഷം പറയരുതല്ലോ അത് എനിക്ക് പറ്റിയ വണ്ടിയായിരുന്ന് . കയറി നിന്ന് ചവിട്ടിയാലേ ക്ലച്ച്ചും ബ്രേക്കും ഒക്കെ വീഴു , പവർ സ്റ്റിയറിംഗ്, പവർ ബ്രേക്ക് എന്നിങ്ങനെ അത്യാധുനിക ഘടകങ്ങൾ ഒന്നും ഇല്ല , പിന്നെ ഒരു 20 -30 ഇന് മേലിൽ  സ്പീഡ് ഇല്ല .അതു  കൊണ്ട് മാക്സിമം സെക്കന്റ് ഗിയറിനു  മുകളിൽ പോകുന്ന പ്രശ്നമില്ല . അങ്ങനെ ഞാൻ ചാക്ക ബൈപാസ്സിൽ  എന്റെ 800 ഇൽ കുറച്ചു വിലസി . എന്നെ ഓവർ ടേക്ക് ചെയ്‌തു പുച്ഛിച്ചു കടന്നു പോയ സൈക്കിൾ കാരെ ഒക്കെ ഞാനും തിരിച്ചു പുച്ഛിച്ചു , ഇടക്കു ചിലരെയൊക്കെ ഓടിച്ചിട്ട് ഇടിക്കാൻ നോക്കി , ചാക്ക ബെപാസ്സിൽ തരക്കേടില്ലാതെ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കി .. അപ്രകാരം  എൻറെ പ്രയാണം തുടർന്നു.

അങ്ങനെ വിലസി നടക്കുമ്പോഴാണ് എന്റെ ഭർത്താവു ഞാൻ ഡ്രൈവിംഗ് പഠിച്ചു എന്ന് പരസ്യ പ്രഖ്യാപനം  നടത്തി പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്നത് . പവർ ബ്രേക്കും  പവർ സ്റ്ററിങ്ങും ഉള്ള മുന്തിയ സാധനം .നമുക്ക് പഴയ 800 മതിയെന്നൊക്കെ പറഞ്ഞു നോക്കി .നോ രക്ഷ .ഒടുവിൽ  800 ഔട്ട് ritz ഇൻ . ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തിയെങ്കിലും 800 ഓടിക്കുന്നത് പോലെ ritz ഓടിക്കാൻ എനിക്കു അത്ര ധൈര്യം തോന്നിയില്ല . പണ്ടത്തെ പേടിയുടെ അസുഖം വീണ്ടും തല പൊക്കി . ആ വണ്ടിക്കു എന്തേലും സംഭവിച്ചാൽ എന്റെ ഭർത്താവു എന്നെ വെറുതെ വിടില്ലാന്നു ഉറപ്പുള്ളത് കൊണ്ടു ഞാൻ എന്റെ ഡ്രൈവിംഗ് മോഹം വീണ്ടും അടച്ചു പൂട്ടി അലമാരയിൽ വെച്ചു് . റിറ്റ്സിനോടുള്ള  സ്നേഹം കൊണ്ട് പ്രസ്തുത  ഭർത്താവും എന്നെ അധികം നിർബന്ധിച്ചില്ല . ആ ചാപ്റ്റർ അതോടെ ക്ലോസ് .

ഫാസ്റ്റ് ഫോർവേഡ് : ലൊക്കേഷൻ - ബാംഗ്ലൂർ 


 "നമുക്ക് സ്കൂട്ടർ പഠിച്ചാലോ" - ചേച്ചിയാണ് . പണ്ട് സൂപ്പർ ആയി വണ്ടി ഓടിച്ചു നടന്ന ടീം ആണ് . ഇടയ്ക്കു വെച്ച് ആ ഓട്ടവും എങ്ങനെയോ മുടങ്ങി പോയി . ബാംഗ്ലൂരിലെ എണ്ണിയാൽ ഒടുങ്ങാത്ത ക്രോസ്സുകളിലും മെയിനുകളും  എനിക്കും മടുത്തു തുടങ്ങിയിരിക്കുന്നു . ഓട്ടോക്കാണേൽ കഴുത്തറുക്കുന്ന റേറ്റും   . സ്കൂട്ടർ 15   വര്ഷം മുമ്പേ അജണ്ടയിൽ നിന്ന് വെട്ടി മാറ്റിയതാണ് . പക്ഷെ ഇവിടുത്തെ ട്രാഫിക് വെച്ച് നോക്കുമ്പോ കാർ  ഓടിക്കുന്നതിലും  ബുദ്ധി സ്കൂട്ടർ ഓടിക്കുന്നത് തന്നെ ആണ് .അങ്ങനെ സ്കൂട്ടർ പഠിക്കാൻ പോയി . ചേച്ചി ആദ്യത്തെ ദിവസം തന്നെ കാല് തറയിൽ കുത്താതെ വണ്ടി ഓടിച്ചു ടീച്ചറിനെ ഇമ്പ്രെസ്സ്  ചെയ്‌തു .അഞ്ചാമത്തെ ദിവസമായിട്ടും  ഞാൻ കഷ്ട്ടപെട്ടു തുഴയുന്നതേ ഉള്ളു .പണ്ട് പഠിച്ചതൊന്നും യാതൊരു ഓർമയും ഇല്ല . അതെങ്ങനെയാ മര്യാദക്ക് പഠിച്ചാലല്ലേ ഓർമ്മ നില്ക്കു  .ഒടുവിൽ പാവം തോന്നിയ ടീച്ചർ എക്സ്ട്രാ ക്ലാസ് ഒക്കെ എടുത്തു ഒരു വിധം കാല് തറയിൽ കുത്താതെ ഓടിക്കാൻ പഠിപ്പിച്ചു വിട്ടു .

ഇത്തവണ പക്ഷെ വണ്ടി എന്നേം കൊണ്ട് പോകുന്നു എന്നെ ഫീലിംഗ് മാറി കിട്ടിട്ടുണ്ട് . ഭർത്താവു വീണ്ടും ഒരു വണ്ടി സ്പോൺസർ ചെയ്‌തു . ചേച്ചിയും വാങ്ങി ഒരെണ്ണം . ഇപ്പൊ റാലി ആയി സ്കൂട്ടർ ഓടിച്ചു പോകുന്നതാണ് ഞങ്ങളുടെ ഹോബി . അധികം ദൂരെ ഒന്നും പോകാനുള്ള ധൈര്യം ആയിട്ടില്ല , ഒരു 1 -2 km ചുറ്റളവിൽ പോകും .അത്രേ ഉള്ളു . എന്നാലും അത്രയും ഡ്രൈവർ പണി കുറഞ്ഞു കിട്ടിയതു കൊണ്ടു ഹസ്ബൻഡ്‌സും ഹാപ്പി . നല്ല ട്രാഫിക് ആയതു കൊണ്ട് പയ്യെ തുഴഞ്ഞു തുഴഞ്ഞു പോയാൽ മതി . ഇവിടെ പിന്നെ ഇടയ്ക്കു കുറച്ചു ഗോ മാതാക്കൾ കുറുകെ ചാടും എന്നൊരു പ്രശ്നമേ ഉള്ളു . കൂടെ കുറെ പട്ടികളും. അതൊന്നു മാനേജ് ചെയ്യാൻ പഠിച്ചാൽ മതി  .ഭാഷ അറിഞ്ഞൂടാത്തതു കൊണ്ട് ആരെങ്കിലും മര്യാദക്ക് വണ്ടി ഓടിക്കാത്തതിന് തെറി വിളിച്ചാലും നമുക്ക് മനസിലാകുന്ന പ്രശ്നമില്ല . മൊത്തത്തിൽ വണ്ടി ഓടിക്കാൻ പറ്റിയ അന്തരീക്ഷം.. വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ ..അല്ലെ ..

വാൽകഷ്ണം : കാർ  തന്നെയാണ് ഇപ്പോഴും സ്വപ്നം . ഞാൻ വണ്ടി ഓടിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതു അച്ഛനാണ് . ഓടിച്ചപ്പോൾ സന്തോഷിച്ചതും അച്ഛനാണ് . എന്റെ കൂടെ ധൈര്യമായി വണ്ടിയിൽ കയറിയിട്ടുള്ളതും അച്ഛൻ തന്നെ..ഇപ്പൊ കൂടെ ഇല്ലെങ്കിലും അച്ഛൻ അത് ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് ഉറപ്പുണ്ട് .. വീണ്ടും കാർ  ഡ്രൈവിംഗ് പൊടി തട്ടി എടുത്താൽ സെക്കന്റ് ഹാൻഡ് കാർ ഓഫറുമായി ഭർത്താവും രംഗത്തുണ്ട് .ഒരു കൈ നോക്കാൻ തന്നെ ആണ് തീരുമാനം . കളരി പരമ്പര ദൈവങ്ങളേ ..മിന്നിച്ചേക്കണേ ...

Sunday 2 October 2016

ഒരു പരൂക്ഷണകാലം


പരീക്ഷ കാലം ആയാൽ വീട്ടിലെ കസേരയിൽ ഒക്കെ സ്പ്രിങ് പ്രത്യക്ഷപ്പെടും . അതിൽ വന്നിരിക്കുന്ന അമ്മു ഓരോ   സെക്കന്റിലും ചാടി പോയി വെള്ളം കുടിക്കും.,ടോയ്‌ലെറ്റിൽ  പോകും , പുതിയ പെന്സില് , റബ്ബർ , കട്ടർ എന്നിവ എടുക്കാൻ പോകും . ഇതു  കണ്ടു ഉറങ്ങു തുള്ളുന്ന എന്നെ കണ്ടു  ഭർത്താവു പൊട്ടിച്ചിരിക്കും., കൊച്ചിനെ "എടുത്തിട്ട് അലക്കുന്നതിൽ " പ്രതിഷേധിച്ചു  അമ്മ ചേച്ചിടെ വീട്ടിലോട്ടു വാക് ഔട്ട്  നടത്തും .വീട്ടിൽ ആകെ ഒരു ഊളമ്പാറ കുതിരവട്ടം ഫീൽ ആണ്. ഇത്തവണയും വ്യത്യസ്തം അല്ല . അടി , വിളി , പൊട്ടിച്ചിരി ,വാക് ഔട്ട് എന്നിവ മുറയ്ക്ക് നടക്കുന്നുണ്ട് . ഇടയ്ക്കു ഞാൻ അവൾക്കു ബ്രേക്ക് കൊടുക്കുമ്പോളാണ് വീട്ടിൽ വെടി നിർത്തൽ ഉണ്ടാകുന്നത് . അമ്മയും ഡാഡിയും  കഷ്ട്ടപെട്ടു  മാർക്ക്  വാങ്ങിച്ചതിന്റെയും അമ്മാമ്മ  പഠിച്ചതിന്റെയും  ഒക്കെ കഥകൾ കഴിഞ്ഞ ദിവസം 'അമ്മ പറഞ്ഞു കൊടുത്തതിൽ പിന്നെ  രണ്ടു ദിവസം കുറച്ചു മാനസാന്തരം ഉണ്ടായിരുന്നു. വീണ്ടും ഇപ്പൊ പഴയ അവസ്ഥ .

കൊച്ചിനോട് പഠിക്കാൻ മാത്രം ആരും പറയരുത്. അങ്ങനെ  പറയുന്നവരൊക്കെ ദുഷ്‌ടന്മാരും നീചന്മാരും ആണ്. .ഞാനും  അമ്മയും ആണ് സാധാരണ ആ ഗണത്തിൽ പെടുന്നത് . ഡാഡി എപ്പോഴും  സോഫയിൽ മലർന്നു കിടന്നു ടി.വി കാണുന്നത് കൊണ്ട് വലിയ ശല്യം ഇല്ല . ഇല്ലെങ്കിൽ കട്ടിലിൽ മലർന്നു കിടന്നു മൊബൈൽ നോക്കും. മലർന്നു കിടപ്പു സ്‌ഥായി ഭാവം ആണ് .സ്ഥാനം മാത്രം മാറും . ചിലപ്പോ ഡ്രോയിങ്  റൂം , ചിലപ്പോ ബെഡ് റൂം എന്നൊരു വ്യത്യാസം   മാത്രമേ ഉള്ളു . അതവിടെ കിടക്കട്ടെ . അപ്പൊ പറഞ്ഞു വന്നത് ചെറുതിന്റെ കാര്യം . പൊതുവെ കാലിൽ ഉള്ള സ്പ്രിങ്ങിനെ കൂടാതെ പരീക്ഷ ആകുമ്പോ പഠിക്കാൻ ഇരിക്കുന്ന  കസേരയിലും സ്പ്രിങ് പ്രത്യക്ഷപ്പെടുക എന്നുള്ളത് ഒരു സാധാരണ സംഭവം ആണ് . മറ്റു ചില പ്രത്യേകതകൾ  കൂടി ഉണ്ട് പരീക്ഷ കാലത്തിനു. .വീട്ടിൽ ഉള്ള സകല റബ്ബറുകളും കട്ടറുകളും  കാണാതെ ആകും . റബ്ബറു വേണ്ട,നീ വെട്ടിയിട്ടു എഴുതു എന്ന് ഞാൻ ഉറച്ച നിലപാട് എടുത്തതിൽ പിന്നെ അതിനു ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ട് . കട്ടർ പിന്നെ ഞാൻ തന്നെ എടുത്തു സുരക്ഷിത സ്ഥാനങ്ങളിൽ വെക്കാൻ തുടങ്ങിയതിൽ പിന്നെ ആ പ്രശ്നത്തിനും പരിഹാരം ആയെന്നു പറയാം . പക്ഷെ പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം പെൻസിലിൽ ഉള്ള ചാത്തൻ സേവ  ആണ് . എഴുതുന്ന വഴിയേ പെൻസിൽ  താഴെ പോകുക, പെൻസിലിന്റെ  മുന  മിനുറ്റിൽ അഞ്ചു എന്ന നിരക്കിൽ ഒടിഞ്ഞു പോകുക എന്നുള്ളതാണ് ചാത്തന്മാരുടെ ഒരു രീതി . ചാത്തൻ സേവാ കൂടുതൽ ആകുമ്പോ ഞാൻ യക്ഷിയെ ആവാഹിച്ചു  ഉറഞ്ഞു തുള്ളും. അപ്പൊ പിന്നെ കുറച്ചു നേരത്തേക്ക് ചാത്തന്മാർ അടങ്ങും , സ്പ്രിങ് അപ്രത്യക്ഷം ആകും , രംഗം കൊടുംകാറ്റിനു മുമ്പുള്ളതു പോലെ ശാന്തം ആകും

സാമം ദാനം ദണ്ഡം ഭേദം എന്നൊക്കെ എന്തോ ഒരു ചൊല്ലുണ്ടല്ലോ .ഞാൻ ഇവിടെ എല്ലാം ട്രൈ ചെയ്‌തു പണ്ടാരം അടങ്ങി ഇരിക്കുന്ന സമയത്താണ് സാധാരണ എന്റെ  ഭർത്താവു എന്നെ ഉപദേശിക്കാൻ വരുന്നത് .സാധാരണ അതു  ഒരു ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ അവസാനിക്കും .പിന്നെ ഞങ്ങൾ ഒരു ആഴ്ചയൊക്കെ മിണ്ടാതെ ഇരിക്കും .ചിലപ്പോ എന്റെ ബുദ്ധി പ്രവർത്തിക്കുന്ന സമയം ആണേൽ ഞാൻ നല്ല നൈസ് ആയി പണി കൊടുക്കും. "കുട്ടൻ കുറച്ചു നേരം പഠിപ്പിക്കാവോ" എന്നൊക്കെ സോപ്പ് ഇടും. പുള്ളി ചിലപ്പോ അതിൽ  മൂക്കും  കുത്തി വീഴും. ഞാൻ ഉള്ളിൽ ഊറി ചിരിച്ചു നിങ്ങൾക്കു  ഇങ്ങനെ തന്നെ വേണം എന്നു മനസ്സിൽ  പറഞ്ഞു പയ്യെ ചെറുതിനേം കൂടെ ആക്കി കൊടുത്തു മുങ്ങും.ഡാഡിയും  മകളും വലിയ കമ്പനി ആയി അമ്മയെ എന്തിനു കൊള്ളാം  എന്നൊക്കെ ഡയലോഗ് അടിച്ചു വലിയ മച്ചാ മച്ചാ ആയി പഠിക്കാൻ കയറി പോകുന്നത്  കണ്ടു . അപ്പോഴേക്കും ഞാൻ countdown  ആരംഭിച്ചു .മാക്സിമം ഒരു ഒരു മണിക്കൂർ . അതു  കഴിഞ്ഞപ്പോ  പൊട്ടലും ചീറ്റലും തുടങ്ങി . നിന്നെ ഞാൻ കൊല്ലും തിന്നും എന്നൊക്കെ ഒരു  അഞ്ചു പത്തു തവണ കേട്ട് കഴിഞ്ഞപ്പോ അമ്മ എന്നെ ആധിയോടെ നോക്കി  . മരുമകൻ തിന്നും എന്ന് പറഞ്ഞാൽ തിന്നും എന്ന് അമ്മയ്ക്ക് അറിയാം . അമ്മ എന്നെ കണ്ണും കയ്യും കാണിച്ചു തുടങ്ങി " നീ പോയി ആ കൊച്ചിനെ വിളിച്ചോണ്ട് വാ, ഇല്ലെങ്കിൽ  അവൻ അതിനെ ശെരി ആക്കും" . അവർ രണ്ടു പേരും  കൂടി അകത്തു കയറി തിലകനും  ജയറാമും കളിക്കുവാണോ എന്ന് സംശയം ഉള്ളത് കൊണ്ട് ഞാൻ അതു അത്ര മൈൻഡ് ചെയ്‌തില്ല . അമ്മ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു ചെറുമകളെ രക്ഷിക്കാൻ ചാടി പുറപ്പെട്ടു .കാര്യം പന്തി അല്ലെന്നു തോന്നിയ ഞാനും പുറകെ വെച്ചടിച്ചു . ചെന്നപ്പോ സംഗതി സീരിയസ് ആണ് . സാധാരണ എൻറെ ദേഹത്തു കൂടുന്ന ബാധ ആണ് കൂടിയിരിക്കുന്നത് . അവളെ പഠിപ്പിക്കാൻ ഇരിക്കുന്ന ആർക്കും സംഭവിക്കുന്ന സാധാരണ അപകടം. നമ്മുടെ ക്ഷമയുടെ നെല്ലിപ്പലക അവള് മാന്തി എടുത്തു കയ്യിൽ വെച്ച് തരുന്നതാണ് ആദ്യ പടി . നമ്മൾ അതിൽ  തല തല്ലി ചാകാറാകുമ്പോഴും അവളു  ഒരു കൂസലും ഇല്ലാതെ ഇതൊക്കെ  ചെറുത് എന്ന മട്ടിൽ ഇരിക്കും . അതു കാണുമ്പോഴാണ് ഈ പറഞ്ഞ ബാധ നമ്മുടെ ദേഹത്ത് കയറുന്നതു . പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.ഉറഞ്ഞു തുള്ളുന്ന ഡാഡി ഒരു വശത്തു , ഞാൻ ഒന്നും ചെയ്ടില്ലേ രാമനാരായണ എന്ന മട്ടിൽ പേടി അഭിനയിച്ചു നിൽക്കുന്ന കാന്താരി  ഒരു സൈഡിൽ , എല്ലാം കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന അമ്മ ഒരു സൈഡിൽ  ഇത്. എല്ലാത്തിന്റേം നടുക്ക് ഞാനും. ഒടുവിൽ അവളെ പഠിക്കാൻ വിടേണ്ട, തറ തുടയ്ക്കാൻ വിടാം എന്ന് അന്തിമ വിധി എഴുതി ഡാഡി വീണ്ടും മലർന്നു കിടക്കാൻ പോയതോടെ അന്നത്തെ നാടകം അവസാനിച്ചു .കൊച്ചിനെ അടിച്ചതിൽ പ്രതിഷേധിച്ചു 'അമ്മ വാക്കോട്ട് നടത്തി ചേച്ചിടെ വീട്ടിൽ ഷോർട് വിസിറ്റിനു പോയി. ഞാനും കഥാനായികയും  ആ തക്കം നോക്കി ലൈറ്റും ഓഫ് ചെയ്‌തു കിടന്നുറങ്ങി . Enough ഈസ് enough . അല്ല പിന്നെ, അവള് ജയിക്കുന്നേൽ ജയിക്കട്ടെ .

വാൽകഷ്ണം : എന്നിട്ടു പുത്രി ജയിച്ചോ എന്നായിരിക്കും നിങ്ങളുടെ സംശയം .അതു സസ്പെൻസ് . ആ കഥ അടുത്ത തവണ പറയാം