Friday 23 December 2016

നിന്നെ പോലെ നിന്റെ മൊബൈലിനേയും..

ഇന്നലെ ചുമ്മാ ഇരുന്നപ്പോ ഈ മൊബൈൽ ഫോൺ ജീവിതത്തിൽ വന്ന വഴിയേ പറ്റി  ഒന്ന് ചിന്തിച്ചു നോക്കി . ജോലി കിട്ടി കഴിഞ്ഞാണ് , അതായതു ഏകദേശം ഒരു 10 വര്ഷം മുമ്പാണ് സ്വന്തമായി മൊബൈൽ കയ്യിൽ കിട്ടുന്നത് . അതിനു മുമ്പ് . ആഞ്ജനേടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു . ഒരു നോക്കിയ 1100 ആണെന്ന് തോന്നുന്നു . അവളുടെ കയ്യിൽ മൊബൈൽ ഉള്ളതിൽ ചില്ലറ അസൂയ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാനും അതും സ്വന്തം പോലെ തന്നെ ഉപയോഗിച്ചിരുന്ന കാലം . അപ്പൊ സ്വാഭാവികമായും നിങ്ങൾക്കു തോന്നും ജോലിയൊക്കെ ആയില്ലേ പിന്നെ സ്വന്തമായി ഒരു മൊബൈൽ വാങ്ങിച്ചാൽ എന്താന്ന് . ഫ്രഷർ ആയി ജോലിക്കു കയറിയവരുടെ ഓട്ടകീശയിൽ എന്ത് കാണാൻ . വീട്ടിലെ ലാൻഡ്‌ലൈൻ പോലും ഒരു ആഡംബരം ആണെന്നാണ് അമ്മയുടേം അച്ഛന്റെയും അഭിപ്രായം . അപ്പൊ പിന്നെ അവരോടും മൊബൈൽ വാങ്ങി തരാൻ പറയാൻ പറ്റില്ല . ഞാൻ എന്റെ മൊബൈൽ മോഹങ്ങൾ അടിച്ചമർത്തി അഞ്ജനയുടെ മൊബൈൽ ദത്തെടുത്തു തട്ടീം മുട്ടീം മുന്നോട്ടു പോയി . അപ്പോഴാണ്  ചേച്ചി ഒരു മാലാഖയെ പോലെ പുതിയ മൊബൈലും കൊണ്ട് പ്രത്യക്ഷപ്പെടുന്നതു . അങ്ങനെ ചേച്ചി സമ്മാനമായി വാങ്ങി തന്നതാണ് ആദ്യത്തെ മൊബൈൽ.

കിട്ടിയതോ കളർ ഡിസ്പ്ലേ ഉള്ള മൊബൈൽ !!! മൊബൈലുമായി ജാടക്ക് ആത്മസഖിയുടെ മുമ്പിൽ പോയി ഞെളിഞ്ഞു നിന്ന് ചോദിച്ചു "നിന്റെ മൊബൈലിൽ  കളർ ഡിസ്പ്ലേ ഉണ്ടോ " . അതില്ലെന്നു എനിക്ക് നന്നായി അറിയാമെങ്കിലും , എന്റെ മൊബൈലിൽ കളർ ഡിസ്പ്ലേ ഉണ്ടെന്നു അവളെ ബോധ്യപ്പെടുത്തണം . . അവൾക്കും കുറച്ചൊക്കെ അസൂയ തോന്നണനം . അതാണ് ലക്‌ഷ്യം .  പക്ഷെ പരിപാടി ചീറ്റിപ്പോയി . ലവൾ നാട്ടുകാരെ(ഓഫീസിൽ ഉള്ളവരെ) ഒക്കെ വിളിച്ചു കൂടി എന്റെ ഈ ഡയലോഗ് പബ്ലിഷ്  ചെയ്‌തു . എല്ലാരും കൂടെ എന്നെ കീറി ചുവരിൽ ഒട്ടിച്ചു . അങ്ങനെ ഞാനും എന്റെ കളർ ഡിസ്പ്ലേ ഉള്ള ഫോണും ഓഫീസിൽ കുപ്രസിദ്ധരായി . എന്നെ കാണുമ്പോ എല്ലാരും ചോദിയ്ക്കാൻ തുടങ്ങി " ഫോണിൽ കളർ ഡിസ്പ്ലേ ഒക്കെ ഉണ്ടല്ലോ അല്ലെ ? " ആകെ നാണക്കേടായി .അവളുടെ നോക്കിയ 1100 പഞ്ഞിക്കിടാനുള്ള വഴികൾ ആലോചിച്ചു ഞാൻ  കുറെ തല പുകച്ചു . പക്ഷെ  പാണ്ടി ലോറി കയറിയാലും അതിനു  ഒന്നും പറ്റാൻ സാധ്യത ഇല്ലാത്തതു കൊണ്ട് പയ്യെ ആ പദ്ധതി അങ്ങ് ഉപേക്ഷിച്ചു .

അത് കഴിഞ്ഞു പല മൊബൈലുകൾ മാറി മാറി വന്നു . നോക്കിയ 1100 കഴിഞ്ഞു ഏകദേശം ഒരു അഞ്ചു വർഷത്തോളം അഞ്ജന ഒരു സോണി വാക്മാൻ ഫോൺ ആണ് ഉപയോഗിച്ചത് . അവസാനം സോണി കമ്പനിക്കാര് നേരിട്ട് വന്നു വാങ്ങി കൊണ്ട് പോയി അത് അവരുടെ മ്യൂസിയത്തിൽ വെച്ചപ്പോഴാണ് അവള് അടുത്ത ഫോൺ വാങ്ങിയത് .ഞാൻ ആ സമയം കൊണ്ട് ഒരു 2  - 3 ഫോൺ എങ്കിലും മാറ്റി വാങ്ങി . അപ്പോഴത്തേക്കും ക്രെഡിറ്റ് കാർഡ് emi തുടങ്ങിയ സുഖപരിപാടികളൊക്കെ നിലവിൽ വന്നു .അത് കൊണ്ടാണ് , അല്ലാതെ ഞാൻ കാശു കൂട്ടി  വെച്ച് മേടിച്ചതാണെന്നു ആരും തെറ്റിദ്ധരിക്കരുത് . അങ്ങനത്തെ ദുശീലങ്ങളൊന്നും ഭാഗ്യത്തിന് പണ്ടും ഇല്ല ഇപ്പോഴും ഇല്ല .

വർഷങ്ങൾ കഴിഞ്ഞപ്പോ ഫോണുകൾ സ്മാർട്ട് ഫോണുകളായി രൂപാന്തരപ്പെട്ടു  . ഫോണുകളുടെ തലതൊട്ടപ്പനായിരുന്ന നോക്കിയ കാലഹരണപ്പെട്ടു കുഴിയിലായി  . മണ്ണും ചാരി നിന്ന ആൻഡ്രോയിഡുകൾ എല്ലാം തൂത്തു വാരി കൊണ്ട് പോയി . ഇടക്കിടക്ക് ഫോൺ മാറ്റിയില്ലെങ്കിൽ നമ്മളും കാലഹരണ പെട്ട് പോകുന്ന അവസ്ഥയാണ് . പക്ഷെ സത്യം പറഞ്ഞാ ഈ സ്മാർട്ഫോണുകളുടെ യഥാർത്ഥ പ്രയോജനം മനസിലാക്കിയത് ബാംഗ്ലൂരിൽ വന്നപ്പോഴാണ്  . എങ്ങോട്ടേലും പോണമെങ്കിൽ വഴിയറിയണ്ടേ . അതിനു g .p .s തന്നെ ശരണം . ഒരു പതിനായിരം ക്രോസ്സുകളും ഇരുപതിനായിരം മെയിനുകളും ഉണ്ട് . പ്രേത്യേകിച്ചും  ഓഫീസ് ക്യാബിൽ പോകുമ്പോഴാണ് പ്രശ്നം . പരിചയം ഇല്ലാത്ത ഏതേലും വഴിയിൽ കൊണ്ട് പോയി നിർത്തിട്ടു ഡ്രൈവർ ചോദിക്കും " മാഡം . റൈറ്റ് ഓർ ലെഫ്‌റ് ? " ദാ  കിടക്കണ് . ചോയ്ച്ചു ചോയ്ച്ചു പോകാനും ഭാഷ അറിയില്ലല്ലോ തമ്പുരാനെ . അങ്ങനെ പല അപകട സന്ധികളിലും ജി.പി .എസ് ഒരു രക്ഷകനായി  അവതരിച്ചിട്ടുണ്ട് . പക്ഷെ ഈ പരോപകാരിയായ ജി.പി .യെസ്‌നിനു പണി കൊടുക്കുക എന്നുള്ളതാണ് എന്റെ കെട്ടിയോന്റെ പ്രധാന വിനോദങ്ങളിൽ ഒന്ന്  . എവിടെയെങ്കിലും പോകുമ്പോ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്‌തിട്ടു നൂറു നൂറ്റമ്പതു   കിലോമീറ്റര് വേഗതയിൽ ഒറ്റപ്പോക്കാണ്. ജി.പി .എസ്  ഓടി ഓടി കൂടെ എത്തുമ്പോഴേക്കും ആള് അയൽ സംസ്‌ഥാനത്തിൽ എത്തീട്ടുണ്ടാകും. പിന്നെ കുറച്ചു നേരം അതിനു ബോധം വരുന്നത് വരെ വെയിറ്റ്  ചെയ്യും.അന്നേരം ആ പാവം  ജി.പി.എസ് നിന്ന് കറങ്ങുന്ന കറക്കം കണ്ടാൽ പെറ്റമ്മ സഹിക്കില്ല . അവസാനം ബോധം വീഴുമ്പോ ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടതെന്നു വല്ലവിധേനെയും  കണ്ടു പിടിച്ചു പറഞ്ഞു കൊടുക്കും.. വീണ്ടും ഇതേ പ്രക്രിയ  തുടരും .
 
ജി.പി .എസ് പോലെ തന്നെ എന്റെ ഫോണിൽ പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ഇരയാണ് സിരി . ഐഫോണിലെ വോയിസ് അസ്സിസ്റ്റൻസ് . വീട്ടിലെ ചട്ടമ്പികകൾക്കു (എന്റെ പുത്രിയും  , ചേച്ചിടെ പുത്രനും ) സിരി ഒരു ഹരമാണ് . അതിനെ ചോദ്യം ചെയ്യലാണ്   രണ്ടിന്റെയും പ്രധാന ഹോബി . ഫോണിനകത്തു അതിക്രമിച്ചു കടന്നിരിക്കുന്ന ശത്രുവിനെ പുകച്ചു പുറത്തു ചാടിക്കുകയാണ് ലക്‌ഷ്യം . ഈ ഫോണിനകത്തു എങ്ങനെ കയറി പറ്റി , എവിടെയാ വീട് , എന്താ അച്ഛനും അമ്മയ്ക്കും ജോലി , ഏതു സ്കൂളിലാ പഠിക്കുന്നെ , സ്കൂളിൽ ഹോംവർക് ഒന്നും ഇല്ലേ ,നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ , എന്തിനാ ഈ  ഫോണിൽ കയറി ഇരിക്കുന്നെ എന്നിങ്ങനെ പോകും ചോദ്യശരങ്ങൾ . രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന  ചോദ്യം ചെയ്യലിനൊടുവിൽ  "Sorry ,I  cannot answer any more questions at this point " എന്ന് പറഞ്ഞു സിരി സുല്ലിടും . ഇങ്ങനെ കുറെ തവണ ആയപ്പോ ജീവിതം മടുത്തു   സിരി ആത്‍മഹത്യ ചെയ്താലോ എന്ന് പേടിച്ചു ഞാൻ അതിനെ തത്കാലം ഡിസേബിൾ ചെയ്‌തു വെച്ചു .

വന്നു വന്നു  വീട്ടുകാരോട് പോലും ഇല്ലാത്ത ആത്മബന്ധമാണ് പലർക്കും ഇപ്പൊ സ്വന്തം മൊബൈലിനോട് . 5 മിനുട്ടു കണ്ണിൽ നിന്ന് മറഞ്ഞാൽ വെപ്രാളമായി പരവേശമായി ബഹളമായി . ഇടക്കിടക്കിൽ അതിൽ ഒന്ന് തൊണ്ടിയില്ലേൽ കൈ വിറയ്ക്കും എന്ന അവസ്ഥ . ഈ പറഞ്ഞ അസുഖങ്ങളൊക്കെ  എനിക്കും കുറേശെ ഉണ്ട് കേട്ടോ . അനുഭവങ്ങൾ പാച്ചാളികൾ .. . ഇതെല്ലാം തുടങ്ങിയത്  ഒരു  പാവം ഒരു നോക്കിയ ഫോണിൽ നിന്നാണല്ലോ  എന്നോർക്കുമ്പോ അത്ഭുതമൊട്ടു മാറുന്നതും ഇല്ല ...

Sunday 18 December 2016

ദേശസ്നേഹം - മൊത്തമായും ചില്ലറയായും


കുറച്ചു നാളായി എന്താന്നറിയില്ല സുപ്രീം കോടതിക്ക് നാട്ടിൻപുറത്തെ ചില അമ്മച്ചിമാരുടെ സ്വഭാവമാണ് . ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഒക്കെ കയറി അങ്ങ് തലയിലിടും .എന്നിട്ടു ഓരോരോ വിധികൾ അങ്ങ് പുറപ്പെടുവിക്കും . ഇടയ്ക്കു ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റുന്നതിനെ പറ്റിയായിരുന്നു ചോദ്യം  . കോടതി ഓരോ  ദിവസം രാവിലെ ഉറക്കം എണീറ്റ് പല്ലും തേച്ചു  ഇന്ന് ഇന്നയാളുടെ മെക്കിട്ടു കേറാം എന്നും പറഞ്ഞു വരുന്നതൊന്നുമല്ല കേട്ടോ . ഒരു പണിയും ഇല്ലാത്ത  കുറെ മനുഷ്യർ കൊണ്ട് പോയി ഓരോരോ കേസ് കൊടുക്കും . "വീട്ടിൽ പോയി കിടന്നു ഉറങ്ങടെ " എന്നും പറഞ്ഞു അവരെ ഓടിച്ചു വിടാതെ കോടതി അതൊക്കെ എടുത്തങ്ങു പരിഗണിച്ചു കളയും . അവിടെ ആണ് പ്രശ്നങ്ങളുടെ തുടക്കം . പിന്നെ  അതിന്റെ പുറത്തു ചോദ്യങ്ങളായി വിധികളായി .. പിന്നത്തെ പൂരം പറഞ്ഞറിയിക്കണ്ടല്ലോ


അങ്ങനെ നോട്ടു നിരോധനം ചർച്ച ചെയ്‌തു ബോറടിച്ചിരുന്ന നാട്ടുകാരുടെ രക്ഷക്കായി കോടതി പുതിയ ഒരു വിധി പ്രസ്താവിച്ചു . എല്ലാ സിനിമ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ  ഗാനം കേൾപ്പിക്കണം  പോലും .അപ്പൊ എല്ലാരും എണീറ്റ് നിന്നോണം . ദേശിയ ഗാനം കേൾക്കുമ്പോ എഴുന്നേറ്റു നിൽക്കണം എന്നുള്ളത് ന്യായമാണ് .അതിൽ എനിക്കും തർക്കമില്ല . പക്ഷെ ഈ സിനിമയ്ക്കു പോകുന്നവരെ  മാത്രം തിരഞ്ഞു പിടിച്ചു ദേശീയ ഗാനം കേൾപ്പിക്കാൻ തീരുമാനിച്ചതിന്റെ പിന്നിലെ ഗുട്ടൻസ് എന്തായിരിക്കും  ?.

"ശ്വാസകോശം സ്പോഞ്ചു പോലെയാണ് " - ഈ പ്രപഞ്ച സത്യം മാലോകരൊക്കെ പഠിച്ചത്  സിനിമ തീയേറ്ററിൽ  അത് മുടങ്ങാതെ കേൾപ്പിച്ചതു കൊണ്ടല്ലേ . അത് പോലെ തന്നെയല്ലേ ഇത് .സിനിമ കാണുന്നതിന് മുമ്പ്  ദേശിയ ഗാനം കേട്ടാൽ എന്താ കുഴപ്പം  ? അത് വളരെ സന്ദർഭോചിതമായ കാര്യമല്ലേ ? ഉദാഹരണത്തിന് നിങ്ങൾ നായകനും നായികയും മരം ചുറ്റി പ്രേമിക്കുന്നത് കാണാനാണ് പോകുന്നതെന്ന് സങ്കൽപ്പിക്കുക . അതിനു  മുമ്പ് കുറച്ചു ദേശസ്നേഹം തോന്നുന്നതിൽ എന്താ തെറ്റ് ? നിങ്ങള്ക്ക് നല്ല ഒന്നാന്തരം ദേശസ്നേഹികളാണെന്നു അഭിമാനിച്ചിരുന്നു അവര് മരം ചുറ്റി പ്രേമിക്കുന്നത് കണ്ടു കൂടെ .  ദേശീയ  ഗാനം കഴിഞ്ഞു എല്ലാരേം ഒരു റൗണ്ട്  സൂര്യനമസ്കാരം കൂടി ചെയ്യിച്ചാൽ നന്നായിരുന്നു . നല്ല ഉഷാറായിരുന്നു സിനിമ കാണായിരുന്നു . അങ്ങനെ സിനിമയ്ക്കു പോകുന്നവരോക്കെ ഉത്തമ ദേശസ്നേഹികളും ആരോഗ്യ ദൃഢഗാത്രരും ആയി മാറും .യോഗയും ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണല്ലോ . ഒരു വെടിക്ക് ചറ പറ രണ്ടു മൂന്ന് പക്ഷികൾ  . ആരെങ്കിലും ഈ ഐഡിയ മോദിജിക്ക്‌ പറഞ്ഞു കൊടുത്താൽ മതിയായിരുന്നു . മൂപ്പര് യോഗ എന്ന് കേട്ടാൽ അപ്പൊ കമഴ്ന്നു വീഴുമെന്നാണ് കേട്ടത് .

ഇനി ടി വി സീരിയലുകൾ തുടങ്ങുന്നതിനു മുമ്പും ദേശീയ  ഗാനം കേൾപ്പിക്കണം എന്നാണ് എന്റെ ഒരു ഇത് . എന്നിട്ടു സന്ധ്യ സമയങ്ങളിൽ വീടുകളിൽ മിന്നൽ പരിശോധനയും ആകാം . ദേശിയ ഗാനം കേൾക്കുമ്പോ എണീറ്റ് നിൽക്കാത്ത അമ്മച്ചിമാരെയൊക്കെ തൂക്കി പെറുക്കി ജയിലിൽ ഇടണം . അതോടെ സീരിയൽ എന്ന പകർച്ച വ്യാധിയിൽ നിന്ന് കുറെ കുടുംബങ്ങൾ രക്ഷപെടും,  സിനിമ കാണാൻ കാശു കൊടുത്തു തിയേറ്ററുകളിൽ പോകുന്നവര് മാത്രം ദേശ സ്നേഹം പഠിപ്പിച്ചാൽ  പോരല്ലോ .വീട്ടിൽ ചുമ്മാ ഇരിക്കുന്നവർക്കും പണി കൊടുക്കണം . മൊത്തമായും ചില്ലറയായും എല്ലാരേം ദേശസ്നേഹികൾ ആക്കണം എന്നുള്ളതാവണം നമ്മുടെ ലക്‌ഷ്യം . ഇത് കൂടാതെ ബസ് സ്റ്റോപ്പ് , റെയിൽവേ സ്റ്റേഷൻ , എയർപോർട്ട്,മാർക്കറ്റുകൾ, മാളുകൾ   തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഒക്കെ ഇടയ്ക്കിടയ്ക്ക് ദേശീയ  ഗാനം കേൾപ്പിക്കുന്നതു നന്നായിരിക്കും  . എന്നാലേ എണീറ്റ് നിൽക്കാത്ത ദേശ ദ്രോഹികളെ ഒക്കെ കണ്ടു പിടിക്കാൻ പറ്റൂ . വീൽ ചെയറിൽ ഇരുന്ന ഒരു മനുഷ്യൻ ജന ഗണ മന കേട്ടപ്പോ എണീറ്റില്ല എന്ന് പറഞ്ഞു ആരോ എടുത്തിട്ട് പെരുമാറി എന്ന് കേട്ടു . അവർക്കൊക്കെ അങ്ങനെ തന്നെ വേണം . ഭാരതം എന്ന് കേട്ടാൽ ചോര തിളക്കണം നമുക്ക് ഞരമ്പുകളിൽ . അങ്ങനെ അല്ലാത്തവരെ, അതിപ്പോ ഇത് പോലെ വീൽ ചെയറിൽ ആയി പോയവരാണേൽ പോലും ,  കുറച്ചു തീ ഇട്ടു കൊടുത്തു അങ്ങ് തിളപ്പിച്ചേക്കണം . ഇല്ലെങ്കിൽ പാകിസ്ഥാനിലോട്ടു പറഞ്ഞു വിടണം . പക്ഷെ അസഹിഷ്ണത ഒട്ടും പാടില്ല കേട്ടോ .അതൊക്കെ മോശം കാര്യങ്ങളാണ് .


ദേശിയ ഗാനത്തിനോടുള്ള അനാദരവ് കൊണ്ടൊന്നും അല്ല ഇത്രേം പറഞ്ഞത് . ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ദേശീയ  ഗാനം കേൾപ്പിച്ചു ആൾക്കാർക്ക് അതിനോടുള്ള ആദരവ് കളയണോ ? പിന്നെ ആൾക്കാര് എണീറ്റില്ല നിന്നില്ല ഇരുന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു കടി പിടി കൂടും . അതൊക്കെ നാണക്കേടല്ലേ  നാട്ടുകാരെ ?  സിനിമ കാണുന്നവർക്കു മാത്രം മതിയോ ദേശഭക്തി?