Sunday 20 November 2016

ചിലവാകാത്ത നോട്ടുകൾ


 കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഇന്ത്യക്കാർ ഏറ്റവും അധികം വെറുക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ആണ് "q " . ഇംഗ്ലീഷ് അക്ഷരമാലയുടെ   ഒരറ്റത്ത്  ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഒതുങ്ങി കൂടി ജീവിച്ചിരുന്ന പാവത്തിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട തെറിക്കു കയ്യും കണക്കും ഇല്ല . ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇക്കാലത്തു ആർക്കാണ് ക്യുവിൽ നിന്ന് ശീലമുള്ളതു ? എല്ലാം ഓൺലൈൻ അല്ലെ . ബീവറേജസിലെ ക്യൂ, എന്ന പതിവ്  ക്ലിഷേ ഞാൻ മനഃപൂർവം ഒഴിവാക്കുന്നു . പണ്ടൊക്കെയാണെങ്കിൽ സിനിമ തീയേറ്ററിൽ എങ്കിലും ക്യൂ നിക്കുമായിരുന്നു .ഇപ്പൊ അതും ഓൺലൈൻ ആയതിൽ പിന്നെ ആ ശീലവും മാറി കിട്ടി .പിന്നെ ന്യൂ ജനറേഷന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ പകുതി പേരും ബാങ്കിന്റെ പടി കണ്ടിട്ടില്ല എന്നുള്ളതാണ് .ഹോം ലോൺ എടുത്തിട്ടുള്ളവരെ ഞാൻ ഈ പട്ടികയിൽ നിന്ന് ബഹുമാനപൂർവ്വം ഒഴിവാകുന്നു .(അവര് പടി കണ്ടിട്ടുണ്ടാവും ആ പടിയിൽ കുറെ നാള് കുടി കെട്ടി പാർത്തിട്ടും ഉണ്ടാവും . ) അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം പാതിരാത്രി രാജ്യത്തിൻറെ പ്രധാനമന്ത്രി  കള്ളപ്പണക്കാരെ പിടിക്കാനുള്ള ഒരു സൈക്കോളജിക്കൽ  മൂവ് നടത്താൻ തീരുമാനിച്ചതു . എല്ലാവരും സഹകരിച്ചു നല്ല കുട്ടികളായി നാളെ മുതൽ ,സോറി, രണ്ടു ദിവസം കഴിഞ്ഞു പോയി ബാങ്കിൽ ക്യൂ നിൽക്കാനും ഉപദേശിച്ചു .

ദോഷം പറയരുതല്ലോ ഞാനുൾപ്പടെ മിക്കവര്ക്കും അത് അങ്ങ് ക്ഷ ബോധിച്ചു . പാവപ്പെട്ടവർ കഷ്ട്ടപെട്ടു പണിയെടുക്കുന്നു , ടാക്സ് കൊടുക്കുന്നു എന്നിട്ടു റോഡിലെ കുഴിയിൽ വീണു നടുവൊടിയുന്നു . കള്ളപ്പണക്കാരാകട്ടെ ടാക്സ് കൊടുക്കുന്നുമില്ല മുന്തിയ കാറുകളിൽ പോകുന്നത് കൊണ്ട് നടുവൊടിയുന്നുമില്ല . അവന്മാർക്കിട്ടു ഒരു പണി ഇരിക്കട്ടെ അല്ലെ . രണ്ടു ദിവസം കഴിഞ്ഞു , എടിയെമുകളിലും ബാങ്കുകളിലും ആളുകൾ വാശിക്ക് ക്യൂ നിന്ന് ദേശ സ്നേഹം തെളിയിച്ചു . ഈ നിന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .ഈ സമയം  ഫേസ്ബുക്കിൽ പതിവ് പോലെ പ്രധാനമന്ത്രിക്ക് ദീപാരാധന , പൊങ്കാല  എന്നിവ തുടങ്ങി കഴിഞ്ഞിരുന്നു  . തമ്മിൽ തല്ലു , തെറി വിളി , ബുദ്ധി ജീവി തർക്കം എന്നീ ഐറ്റങ്ങൾക്കും ഒട്ടും കുറവില്ലായിരുന്നു . മൊത്തത്തിൽ ഫേസ്ബുക് തുറന്നാൽ ഉത്സവ പ്രതീതി . ഞാനും കൂട്ടത്തിൽ കൂടി . ഒന്നും വിചാരിക്കരുത് , ശീലമായി പോയി അതുകൊണ്ടാ .. എന്താന്നറിയില്ല . എന്ത് സംഭവം ഉണ്ടായാലും ഫേസ്ബുക്കിൽ കയറി പ്രതികരിച്ചില്ലെങ്കിൽ ഒരു സുഖമില്ല . യേത് ?

മാർക്ക് സുക്കെർബർഗ് അണ്ണൻ ഈ ദേശസ്നേഹം കണ്ടു ഇരിക്കപ്പൊറുതി ഇല്ലാതെ എല്ലാരേം ഫേസ്ബുക്കിൽ നിന്ന് ചവിട്ടി പുറത്താക്കാൻ തുടങ്ങിയതാ  . അപ്പോഴാണ് ഇരുട്ടടി പോലെ അവിടെ പ്രസിഡന്റ് ആയി ആ വാക്കിന്റെ സ്പെല്ലിങ് പോലും അറിയാത്ത മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ആയ ഒരു മനുഷ്യൻ ജയിച്ചത് . സ്വന്തം നാട്ടിലെ മനുഷ്യന്മാര് ഇങ്ങനെ ആണെങ്കിൽ പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ  എന്നും പറഞ്ഞു അങ്ങേരു അങ്ങ് അടങ്ങി .പക്ഷെ   ഒട്ടും മനഃസമാധാനം   ഇല്ലാത്ത അവസ്ഥ  വന്നത് അതിർത്തിയിൽ കാവല് നിൽക്കുന്ന പാവം പട്ടാളക്കാർക്കായിരുന്നു . ഒന്ന് പറഞ്ഞു രണ്ടിന് എല്ലാര്ക്കും പട്ടാളക്കാരോട് സ്നേഹം കര കവിഞ്ഞൊഴുകും . അവർക്കു പറ്റുമായിരുന്നേൽ അവര് വന്നു അവർക്കു വേണ്ടി ബഹളം വെക്കുന്ന ടീമ്സിനെ തന്നെ ആദ്യം വെടിവെച്ചിട്ടേനെ . എല്ലാത്തിലും വലിച്ചിഴക്കാതെ അവരെ അവരുടെ പാടിന് വിടുന്നതല്ലേ നല്ലതു.

രണ്ടു ദിവസം ക്യൂ  നിന്ന് കഴിഞ്ഞപ്പോ പൊങ്കാലക്കാരുടെ എണ്ണം കൂടി . പ്രധാനമന്ത്രി ആണേൽ വെടിമരുന്നിനു തീ കൊളുത്തിട്ടു  അടുത്ത ഫ്ലൈറ്റ് പിടിച്ചു നേരെ ജപ്പാനിലേക്കും പോയി . അങ്ങേർക്കു വല്ല ആവശ്യവും ഉണ്ടായിരുന്നോ . ട്രോളന്മാർക്കു പിന്നെ ചാകര ആയിരുന്നെന്നു പറയേണ്ട കാര്യമില്ലല്ലോ . ടി വി ചാനലുകാരാണെങ്കിൽ വെകിളി പിടിച്ച കൊച്ചിന് ചക്കക്കൂട്ടാൻ കിട്ടിയ മട്ടിലായിരുന്നു പ്രകടനം . ബി.ജെ .പി അനുകൂല ചാനലുകളിൽ ആളുകൾ സന്തുഷ്‌ടരായി പാട്ടും പാടി മോഡിക്കു ജയ് വിളിച്ചു ക്യൂ നിന്നു . ചില നിഷ്പക്ഷ ചാനലുകാർ(അങ്ങനെയുള്ളവർ കുറവാണെങ്കിലും) തെറി വിളിക്കുന്നവരെയും പാട്ടു പാടുന്നവരെയും മാറി മാറി കാണിച്ചു . മോഡി വിരുദ്ധ ചാനലുകളിൽ ആളുകൾ ക്യൂവിൽ നിന്ന് കുഴഞ്ഞു വീഴുന്നത്  മാത്രമായിരുന്നു വാർത്ത  . ഇതെല്ലാം നടന്ന സംഭവങ്ങൾ തന്നെയാണ് . ഓരോ ചാനലുകാർ അവരവരുടെ "മാധ്യമധർമ്മം" അനുസരിച്ചു അവർക്കു ആവശ്യമുള്ളത് മാത്രം കാണിച്ചു എന്ന് മാത്രം  . ഡൽഹിയിൽ മഴ പെയ്‌തില്ലെങ്കിൽ അത് മോഡിയുടെ കുറ്റം കൊണ്ടാണെന്നു പറയുന്ന കെജ്‌രിവാൾ , കിട്ടിയ അവസരം മുതലാക്കി പതിവ് പോലെ ട്വിറ്ററാക്രമണം തുടങ്ങി  . അഴിമതിക്കെതിരെ പൊരുതും എന്നും പറഞ്ഞു മുഖ്യമന്ത്രി ആയ മനുഷ്യനാണ് . പറഞ്ഞിട്ട് കാര്യമില്ല . അങ്ങേരെ കാണുമ്പോഴാണ് പണ്ട് iit എഴുതി കിട്ടാത്തതിന്റെ വിഷമം മാറുന്നതു . കിട്ടിട്ടെന്തിനാ അല്ലെ , കഷ്‌ടം തന്നെ മുതലാളി..

ഡിസംബർ 31 വരെ സമയം ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞെങ്കിലും ആർക്കും അത്ര വിശ്വാസം പോരാ .നിന്ന നിൽപ്പിനു അഞ്ഞൂറും ആയിരവും പിൻവലിച്ച മനുഷ്യനാണ് ,ഇനി ഇപ്പൊ ഡിസംബർ 31കലണ്ടറിൽ നിന്ന് പിൻവലിക്കില്ലെന്ന് ആര് കണ്ടു .  ഉള്ള നോട്ടു നിർത്തലാക്കുവേം ചെയ്‌തു പുതിയത് ആവശ്യത്തിന് തികയാതെയും വന്നതാണ് ഈ പ്രശ്നങ്ങളുടെ ഒക്കെ മൂലകാരണം . പലരുടേം കയ്യിൽ പൊതിക്കാത്ത തേങ്ങാ പോലെ 2000 ത്തിന്റെ നോട്ടുകൾ ഇരിക്കുന്നു . ചില്ലറ കയ്യിൽ ഉള്ളവര്ക്കെല്ലാം  ബ്ലാക്ക് ക്യാറ്റുകളുടെ സംരക്ഷണം വേണം എന്ന അവസ്ഥയിൽ ആണ് . ചെറുകിട കച്ചവടക്കാരും ദിവസക്കൂലിക്കാരും രോഗികളും ഒക്കെ കഷ്‌ടപ്പെടുന്നുണ്ട് . അവർക്കു വേണ്ടി എന്തെങ്കിലും പ്രത്യേക  സംവിധാനം ഏർപ്പാടാക്കേണ്ടതായിരുന്നു  . 

എന്നാലും പഴ്സണലായി പറയുവാണെങ്കിൽ കുറച്ചു നാള്  കൂടി ഒന്ന് ക്ഷമിക്കണം എന്നാണ് എന്റെ ഒരു ഇത് .കുറച്ചു കള്ളപ്പണക്കാർക്കെങ്കിലും പണി കിട്ടി കാണില്ലേ ? ഉണ്ടെന്നാണ് പല വാർത്തകളും സൂചിപ്പിക്കുന്നത് . നമുക്ക് കാത്തിരുന്ന് കാണാം ..  ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ?
 

Saturday 12 November 2016

എന്റെ 'കല' പാതകങ്ങൾ

കലാകാരികളും കലാകാരന്മാരും ദൈവം സ്പെഷ്യലായി അനുഗ്രഹിച്ചു ഭൂമിയിലേക്ക് വിട്ടിരിക്കുന്നവരാണ് എന്നാണ് എന്റെ വിശ്വാസം . ഞാൻ പഠിച്ച സ്കൂളിൽ കലാകാരികളെ മുട്ടിയിട്ടു നടക്കാൻ വയ്യ എന്ന അവസ്ഥയായിരുന്നു . എനിക്കാണേൽ ദൈവം സഹായിച്ചു പാട്ടു,ഡാൻസ് ,ചിത്രരചന അങ്ങനെയുള്ള ഒരു കഴിവുകളും തൊട്ടുതീണ്ടിയിട്ടില്ല  താനും  .അത് കാരണം പണ്ട് എന്റെ കുഞ്ഞുമനസിൽ  ഉണ്ടായിരുന്ന അപകർഷതാ ബോധം ചില്ലറയല്ല . അഥവാ ഞാൻ അറിയാതെ ഇനി അങ്ങനെ വല്ല കഴിവും എനിക്ക് ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് സംശയം തോന്നും  . പെട്ടെന്നിതാ ഒരു ദിവസം ആകസ്മികമായി ഞാൻ എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു ഡാൻസ്‌കാരിയായോ പാട്ടുകാരിയായോ ആയി മാറുന്നു , യുവജനോസ്തവങ്ങളിൽ സമ്മാനങ്ങൾ നേടുന്നു ,ആളുകൾ പ്രശംസിക്കുന്നു ,സിനിമേലെടുക്കുന്നു .. അങ്ങനെ  ചുമ്മാ ഇരുന്നു ദിവാസ്വപ്നങ്ങൾ കാണുന്നതാണ് ഹോബി  . പക്ഷെ ആ വക പ്രതീക്ഷകളൊക്കെ  തികച്ചും ആസ്ഥാനതാണെന്നു പിന്നീട് പല അനുഭവങ്ങളും തെളിയിച്ചു . അതിൽ ചിലതാണ് ഇനി പറയാൻ പോകുന്നത് ...

പാട്ടുകാരിയാകാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട് . ഒരു തവണയേ പക്ഷെ നടത്തേണ്ടി വന്നുള്ളൂ . പഠിക്കാൻ അമ്മ കൊണ്ട് ചെന്നാക്കിയത് ബാലഭവനിലെ ഒരു സാറിന്റെ അടുത്താണ് . സരിഗമ വരെയൊന്നും കാര്യങ്ങൾ എത്തിയില്ല . ആദ്യം  സാ പാ സാ  ആണ് പഠിപ്പിക്കുന്നത്  . ഞാൻ സുബ്ബലക്ഷ്മിയെ മനസ്സിൽ ആവാഹിച്ചു ഒരു കാച്ച് കാച്ചി . ആഹാ..എന്താ സ്വരം , എന്താ ഈണം ..ഞാനങ്ങു ആസ്വദിച്ചു പാടി ..ഒടുവിൽ സംഗീത സാഗരത്തിൽ ആറാടി തിരിച്ചെത്തിയപ്പോ കണ്ട കാഴ്ച . സാർ ഇരുന്നു കരയുന്നു . എന്നിട്ടു ഒറ്റ ചോദ്യം " എന്നെ കൊല്ലാതിരിക്കാൻ  പറ്റുവോ?"  നേരത്തെ പറഞ്ഞ സാഗരത്തിന്റെ കരയിൽ നിന്നും മണൽ വാരാൻ വന്ന  മണൽ മാഫിയക്കാരിയെ പോലെ സാർ എന്നെ ഒഴിവാക്കിക്കളഞ്ഞു . ."മേലാൽ ഈ സാധനത്തിനേം കൊണ്ട് ഈ വഴിക്കു വന്നു പോകരുത്"    എന്നൊരു  ശക്തമായ താക്കീതും  അമ്മക്ക് കൊടുക്കാൻ അദ്ദേഹം  മറന്നില്ല. അങ്ങനെയാണ് സുഹൃത്തുക്കളെ മലയാളത്തിന് ഒരു നല്ല പിന്നണി ഗായികയെ നഷ്‌ടപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കണം


അങ്ങനെ പാട്ടു പദ്ധതി പൊളിഞ്ഞതോടെ ഞാൻ ഡാൻസ് പരീക്ഷിക്കാൻ തീരുമാനിച്ചു .സ്സ്കൂളിലെ പേരെന്റ്സ് ഡേയ്ക്ക് സ്റ്റേജിൽ കയറി ഗ്രൂപ്പ്  ഡാൻസ് കളിച്ചത്തിൽ പിന്നെയാണ് ഇതൊക്കെ നമുക്കും പറ്റും എന്ന് തോന്നി തുടങ്ങിയത് .ഇനി അതാണെങ്കിലോ എന്റെ "കല" വരുന്ന വഴി . നമ്മൾ പരീക്ഷിക്കാതെ വിടാൻ പാടില്ലല്ലോ . അല്ലാതെ അതിനോട് പ്രത്യേകിച്ചു  പാഷൻ ഒന്നും തോന്നിയിട്ടല്ല  . എന്നാലും സാരമില്ല, ഇനി എങ്ങാനും പഠിച്ചു തുടങ്ങുമ്പോ പാഷൻ തോന്നിയാലോ എന്ന ലൈനിൽ ആയിരുന്നു  ചിന്ത .ഈ ഡാൻസ് കളിയ്ക്കാൻ അറിയാവുന്നവരോക്കെ സ്കൂളിലെ താരങ്ങളാണ് . അതായിരുന്നു മറ്റൊരു   പ്രചോദനം . ഡാൻസ് പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു ബാലെ ട്രൂപ്പിൽ . വീടിന്റെ അടുത്തുള്ള ഒരു കൂട്ടുകാരി കൊണ്ട് പോയതാണ് . ബാലെ ആണ് മെയിൻ ഐറ്റം , സൈഡ് ബിസിനസ് ആയിട്ട് ഡാൻസും പഠിപ്പിക്കും . കുറച്ചു ദിവസം കഴിഞ്ഞപ്പോ തന്നെ മനസ്സിലായി , പേരെന്റ്സ്  ഡേയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിച്ചപ്പോൾ ഞാൻ പഠിച്ച  ഡാൻസല്ല ശരിക്കുള്ള ഡാൻസ് . അവിടെ  നമുക്ക് സ്റ്റേജിൽ ഡിസ്കോ ലൈറ്സ്‌ ഇടാൻ പറയാം . അതായത് നമ്മൾ സ്റ്റേജിൽ കയറി കളിക്കുമ്പോ അവര് ലൈറ്റ് മിന്നിയും അണച്ചും ഇടും . നമ്മൾ  സ്റ്റേജിൽ കയറി എന്താ  കളിക്കുന്നേന്ന് ഒറ്റ കുഞ്ഞിനും മനസിലാവില്ല .  ഞാൻ ചോദിച്ചു നോക്കി .  ഇത് ഭരതനാട്യം ആണ് ,അവര് ഡിസ്കോ ലൈറ്റ് ഇടില്ല പോലും . കൺട്രി ഫെല്ലോസ്..

എന്തിനേറെ പറയുന്നു ,അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോ തന്നെ എന്റെ ആവേശം കെട്ടടങ്ങി  . കൈ പോകുന്നിടത്തു കണ്ണ് പോണം, ,ഇത് രണ്ടും പോകുന്നതിന്റെ എതിർ ദിശയിൽ കാല് പോണം . ഭയങ്കര  കോംപ്ലിക്കേഷൻ ആണ്. എന്റെ കയ്യും കാലും കണ്ണും സ്വയം സ്വാതന്ത്ര്യം പ്രക്ഷ്യാപിച്ചു ഇഷ്‌ടമുള്ള വഴിക്കു പോകും .തട്ടടവും നാട്ടടവും അങ്ങനെ പലവിധ അടവുകൾ എന്റെ തലയിൽ കയറാതെ തലയ്ക്കു മുകളിലൂടെ വിവിധ ദിശകളിൽ പറന്നു പോയി . ഒടുവിൽ അരങ്ങേറ്റത്തിന്റെ അന്ന് സ്റ്റേജിൽ കയറി നിന്ന് എന്തൊക്കെ കാട്ടി  കൂട്ടിയെന്നു അരങ്ങേറ്റത്തിന് പോയ അമ്പലത്തിലെ  അയ്യപ്പന് മാത്രം അറിയാം .അതും ഒരു ദയനീയ പരാജയം  ആയതോടെ  ഞാൻ എന്റെ ഡാൻസ് മോഹങ്ങളുടെ ചിലങ്ക അഴിച്ചു വെച്ചു .

ആകെ  നിരാശയായ  ഞാൻ, എന്താണ് എന്നിലെ കല എന്നു   കുലങ്കഷമായി  ചിന്തിക്കാൻ തുടങ്ങി . ചേച്ചിയാണെങ്കിൽ ഭയങ്കര ചിത്രകാരിയായി എനിക്ക് കടുത്ത വെല്ലുവിളി ഉയർത്തികൊണ്ടിരിക്കുന്നു.
ഇതിനിടെ ചിത്രരചനയും ഞാൻ പയറ്റി നോക്കിയിട്ടുണ്ടായിരുന്നു . അതും എട്ടു നിലയിൽ പൊട്ടി പാളീസായിന്നു എടുത്തു  പറയേണ്ട കാര്യമില്ലല്ലോ .
. പാതിരാത്രി വരെ ഇരുന്നു ടി .വി കാണുന്നത് ഒരു കലയായി അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിച്ചു പോയ കാലഘട്ടം .ടി .വി കാണൽ കഴിഞ്ഞാൽ പിന്നെ താല്പര്യം ഉള്ള   കാര്യം വായനയാണ് . വായന എന്ന് പറയുമ്പോ ബാലരമ പൂമ്പാറ്റ , ബോബനും മോളിയും എന്നിങ്ങനെയുള്ള മഹത്  ഗ്രന്ഥങ്ങളിലായിരുന്നു കമ്പം . വായന കമ്പം മൂർച്ഛിച്ചു  ഊണിലും ഉറക്കത്തിലും വരെ വായിക്കുന്ന അവസ്ഥ . ഡാൻസ് ,പാട്ടു തുടങ്ങി മറ്റുള്ളവർക്ക് അപകടം വരുത്തി വെക്കുന്ന പണി അല്ലാത്തത് കൊണ്ട് അമ്മയും സപ്പോർട്ട് ചെയ്‌തു . പിന്നീട് ഞാൻ ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നും പുരോഗമിച്ചു  ഡിറ്റക്റ്റീവ് നോവലുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു.   ഒടുവിൽ  പഠിത്തമൊക്കെ മാറ്റി വെച്ചു ഞാൻ ഫുൾ ടൈം ഡിറ്റക്റ്റീവ് ആയി മാറും എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ . ഡിറ്റക്റ്റീവ് നോവലുകൾ പാഠപുസ്തകത്തിനിടയിൽ ഒളിച്ചു വെച്ചും, നോവലുകളുമായി ബാത്‌റൂമിൽ കയറി തപസ്സിരുന്നും ഒക്കെ ഞാൻ  കുറ്റാന്വേശ്വണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അമ്മ കുറച്ചു നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത് .

അപ്പൊ പറഞ്ഞു വന്നത് , ചെയ്യുമ്പോ സന്തോഷം തോന്നുന്ന കാര്യങ്ങളല്ലേ  നമ്മള് ചെയ്യേണ്ടത് ..  അവസാനം ഞാൻ സന്തോഷം കണ്ടെത്തിയ എന്റെ "കല" വായനയാണ്.. വീട്ടിൽ ഇപ്പോഴും പരീക്ഷണങ്ങൾ തുടരുന്നുണ്ട് .. .നടത്തുന്നത് അമ്മുക്കുട്ടി ആണെന്ന്  മാത്രം ...അവളെ ഡാൻസിന് ചേർത്തപ്പോ ചുമ്മാ തമാശക്ക് ഞാനും ചേർന്നു . ഒന്ന് കൂടി പയറ്റി നോക്കാനൊന്നുമല്ല , അവൾക്കു  ഒരു കമ്പനി,അത്രേ ഉദ്ദേശിച്ചുള്ളൂ ..ശരീരം അനങ്ങുന്ന കലകളോട് അവൾക്കു തീരേ  താല്പര്യം ഇല്ലാത്തതു കൊണ്ട് അധികം നാള് പോയില്ലെന്നു മാത്രം ."അമ്മ കളിക്ക് ഞാൻ കാണാം" എന്ന മട്ടിൽ കാര്യങ്ങൾ ആയപ്പോ ആ പരിപാടി ഞാൻ നിർത്തിച്ചു . പെയിന്റിംഗ് ആണ് ഇപ്പോഴത്തെ പരീക്ഷണം .അവളുടെ കല അവള് തന്നെ കണ്ടുപിടിക്കട്ടെ അല്ലെ . അവളുടെ പരീക്ഷണങ്ങളിൽ പരിപൂർണ പിന്തുണയുമായി ഞാൻ കൂടെ നിൽക്കുമെന്ന് മാത്രം.. :)

ഒരു പരൂക്ഷണകാലം - പാർട്ട് 2



കൊച്ചിന്റെ പരീക്ഷ കഴിഞ്ഞിട്ടുള്ള കഥ പിന്നെ പറയാമെന്നു പറഞ്ഞില്ലേ .അതാണ് ഈ കഥ ..പരീക്ഷക്ക് മുമ്പുള്ള കഥ അറിയണമെങ്കിൽ ദാ ദിത് വായിച്ചാൽ മതി :http://thoughtszzforward.blogspot.in/2016/10/blog-post.html

അങ്ങനെ പരീക്ഷ എന്ന പരീക്ഷണം കഴിഞ്ഞു ,അടുത്തതു പി .ടി എ മീറ്റിംഗ് എന്ന  അഗ്നി പരീക്ഷണം ആണ് . ഞാനാണ് സ്ഥിരം ഇര .കൊച്ചിന്റെ  ഡാഡിക്കു കൃത്യം ഈ സമയത്തു തന്നെ  മീറ്റിംഗുകളും യാത്രകളും വരാറാണ്‌ പതിവ് . ആദ്യമാദ്യം ഈ മീറ്റിംഗുകൾ വലിയ കുഴപ്പമില്ലായിരുന്നു .   കൊച്ചു സ്കൂളിൽ പോയി തുടങ്ങിയിട്ടേ ഉള്ളു . അവിടുത്തെ സാഹചര്യങ്ങൾ പഠിച്ചു വരുന്നേ ഉള്ളു . അവിടെ ചെന്ന് സ്വന്തമായി ഒരു ഗ്യാങ് ഒക്കെ ഉണ്ടാക്കാൻ സമയം വേണ്ടേ .  l .k g യിലെയും u .k g യിലെയും ക്ലാസ് ടീച്ചറും  കൊച്ചും  വലിയ കമ്പനി ആയിരുന്നു . രാവിലെ ബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ തന്നെ സ്കൂളിൽ എത്തിയിട്ട് ആശാട്ടി ടീച്ചറിന്റെ പുറകെ അസിസ്റ്റന്റ് ആയിട്ട് കൂടും . എന്നിട്ടു വീട്ടിലെ കഥകളൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിക്കും . പല കഥകളും ഞെട്ടിപ്പിക്കുന്ന ഭാവന സൃഷ്‌ടികളാണെന്നു മാത്രം .


ഒരു ദിവസം ടീച്ചർ എന്നെ വിളിച്ചിട്ടു ചോദിക്കുവാ "പ്രസവം കഴിഞ്ഞോ? " "ഹെന്ത് " ഞാൻ ഞെട്ടി .
 ഇനി ഞാൻ അറിയാതെ എങ്ങാനും ഞാൻ പ്രസവിച്ചോ ?  ടീച്ചർ എന്തൊക്കെയാ ചോദിക്കുന്നത് .
"അല്ല , മോള് പറഞ്ഞു ... അനിയത്തി ഉണ്ടായിന്നു "
എപ്പ? ഞാൻ വീണ്ടും ഞെട്ടി . ഈ ടീച്ചർ കഴിഞ്ഞ ആഴചയും എന്നെ കണ്ടതാണല്ലോ . എനിക്ക് അത്രേം വയറുണ്ടോ . ശെടാ, ആരും പറഞ്ഞില്ല , ഉണ്ണി അറിഞ്ഞില്ല ..അടുത്ത ഡയറ്റിങ് തുടങ്ങാൻ സമയമായോ ?ഞാൻ വെറുതെ ആവലാതിപ്പെട്ടു .കൂടെ ഉള്ള കുട്ടികൾക്കൊക്കെ അനിയന്മാരും അനിയത്തിമാരും ഉണ്ടായപ്പോ അവളും സൗകര്യത്തിനു സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാവന സൃഷ്‌ടിയാണ്  പ്രസ്തുത അനിയത്തി  . അങ്ങനെ മോശക്കാരി ആകാൻ പറ്റില്ലലോ . കുട്ടികളോട് ഈ കഥ പറഞ്ഞു പരത്തിയ കൂട്ടത്തിൽ ടീച്ചറിനോടും പറഞ്ഞു .അവതരിപ്പിച്ചത് വളരെ തന്മയത്തോടെ ആയിരിക്കണം .അതാണ് ടീച്ചർ വിളിച്ചു കുശലാന്വേഷണം നടത്തിയത് .

ബാക്കി പറഞ്ഞ കഥകൾ അറിഞ്ഞത് അടുത്ത  പി.ടി.എ മീറ്റിംഗിന് പോയപ്പോഴാണ് .കൃത്യമായി പറഞ്ഞാൽ അവിടെ വെച്ചാണ് പി.ടി.എ മീറ്റിംഗുകൾ ഞങ്ങളുടെ പേടി സ്വപ്നങ്ങളായി മാറാൻ തുടങ്ങിയത് . അവളുടെ ഡാഡി ഡോക്ടർ ആണ് പോലും . പണ്ട് മെഡിക്കൽ എൻട്രൻസ് എഴുതി എന്നുള്ളതാണ് സുജയ് ക്കു മെഡിക്കൽ പ്രൊഫഷനും ആയിട്ടുള്ള ഏക ബന്ധം . അത് കൂടാതെ ഞങ്ങൾ രണ്ടു പേർക്കും അല്ലറ ചില്ലറ ഭീകര പ്രവർത്തനവും ഉണ്ട് . വീട്ടിൽ തോക്കുണ്ട് .ചുമ്മാ ഇരുന്നു ബോറടിക്കുമ്പോ വഴിയിൽ കൂടി പോകുന്നവരെയൊക്കെ വെടി വെച്ചു കളിക്കുന്നതാണ് ഞങ്ങളുടെ ഒരു ഹോബി . ഒന്ന് രണ്ടു പേരെയൊക്കെ ഞങ്ങൾ അങ്ങനെ തട്ടിക്കളഞ്ഞിട്ടുണ്ട് പോലും. കഥകൾ ചുരുക്കി പറഞ്ഞിട്ട് ടീച്ചർ തീവ്രവാദികളെ നോക്കുന്നത് പോലെ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ട് .  കൊച്ചു ഇതൊന്നും  എന്നെ പറ്റിയേ അല്ല പറയുന്നത് എന്ന മട്ടിൽ ആകാശത്തോടു നോക്കി ഇരിക്കുന്നു . ഈ കഥകളൊക്കെ എല്ലാ ടീച്ചറുമാരോടും പറഞ്ഞിട്ടുണ്ട് . ആരേം ഒഴിവാക്കിയിട്ടില്ല . ഭാഗ്യം .
.
ഒന്നാം ക്ലാസ്സിൽ ആയപ്പോ കൊച്ചു സ്വന്തമായി ഗ്യാങ് ഒക്കെ ഉണ്ടാക്കി അവിടെ ഒരു പ്രസ്‌ഥാനമായി മാറി കഴിഞ്ഞു . ഒരു തവണത്തെ മീറ്റിംഗിന് പോയപ്പോ ടീച്ചർ കുറെ കിടുപിടികൾ എടുത്തു മേശപ്പുറത്തു വെച്ചു .  കുറെ ടോയ്സിന്റെ കഷണങ്ങൾ , കുറച്ചു നാളായി ഞാൻ തപ്പി നടന്ന അവൾടെ ഒരു പഴയ ബെൽറ്റ് പല കഷണങ്ങളായി മുറിച്ചത് അങ്ങനെ കുറെ സാധനങ്ങൾ . ഞാൻ അറിയാതെ വീട്ടിൽ നിന്ന് കടത്തി കൊണ്ടു പോയതാണ് .ക്ലാസ്സിൽ കൊണ്ട് പോയി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ടീച്ചർ കയ്യോടെ പിടികൂടി കസ്റ്റഡിയിൽ എടുത്തു  .  അപ്പൊ ഈ സാധനങ്ങൾക്ക് പകരമാണ് ഞങ്ങൾ കണ്ടിട്ടില്ലാത്ത കട്ടറും റബ്ബറുകളും ഒക്കെ വീട്ടിൽ എത്തികൊണ്ടിരുന്നത് . പിന്നെ അവിടെ പുതുതായി ഉണ്ടാക്കിയ ഒരു ബുക്ക് ഷെൽഫിന്റെ പുറത്തു ഇവളും ഗ്യാങ്ങും കൂടി കയറി ഇരുന്നു ഒടിച്ചെന്നു  മറ്റൊരു പരാതി  . അങ്ങനെ എല്ലാ തവണയും ഞങ്ങൾ ചെവിയിൽ പഞ്ഞിയും വെച്ച് തലയിൽ തുണിയുമിട്ട് അമ്പലത്തിൽ പോയി ഒരു തേങ്ങയും ഉടച്ചു കൃത്യമായി അറ്റൻഡ് ചെയ്യുന്ന പരിപാടി ആണ് ഈ പി.ടി .എ മീറ്റിംഗ് .

ബാംഗ്ലൂർ വന്നു കഴിഞ്ഞുള്ള മീറ്റിംഗുകളും ഒട്ടും വ്യത്യസ്തമല്ല . അതു കൊണ്ടാണ് ഇത്തവണയുള്ള മീറ്റിംഗിന് തനിയെ പോകേണ്ടി വരും എന്നായപ്പോ ഡാഡി കിളി പോയി ഇരുന്നത് . കഴിഞ്ഞ തവണ പരീക്ഷക്ക് പഠിപ്പിച്ചു മടുത്തു തറ  തുടക്കാൻ വിടാം എന്ന് പ്രഘ്യാപിച്ചു പോയതിൽ പിന്നെ ആ വഴിക്കു തിരിഞ്ഞു നോക്കാത്ത ആളാണ് .ഞാൻ ആ സമയത്തു സ്ഥലത്തുണ്ടാവില്ല , അമ്മയുടെ കൂടെ ഒരു ആവശ്യത്തിന് നാട്ടിൽ പോണം . അങ്ങനെ അച്ഛനും മോളും കൂടി മീറ്റിംഗിന് പോയി . മീറ്റിംഗ് കഴിയുന്ന സമയം ആയപ്പോ ഞാൻ വിളിച്ചു . ഫോണിന്റെ അങ്ങേ തലക്കൽ ഒരു നിമിഷത്തെ നിശബ്ദത .അപ്പോഴേ ഞാൻ ഉറപ്പിച്ചു , നല്ല പോലെ കേട്ടിട്ട് വരുന്ന വരവാണ് .

"ടീച്ചർ പറഞ്ഞു അവള് ഭയങ്കര അനുസരണ ഉള്ള കുട്ടിയാണെന്ന് . ക്ലാസ്സിൽ ഇപ്പൊ ഒരു ശല്യവും ഇല്ലെന്നു . പഠിത്തത്തിലും ഇമ്പ്രോവെമെന്റ് ഉണ്ട് പോലും"

ഞാൻ ഒരു നിമിഷം എന്റെ അടുത്തൂടെ മലർന്നു പറന്നു പോയ കാക്കയെ കണ്ണ് മിഴിച്ചു നോക്കി . പുറത്തു മഴ പെയ്യുന്നുണ്ടോ എന്നൊരു സംശയം .ഞാൻ കെട്ടിയോനോട് ചൂടായി "സത്യം പറ , നിങ്ങള് ഏതു കൊച്ചിനേം കൊണ്ടാ പോയത് .ഏതാ ഈ പറഞ്ഞ ജാര സന്തതി "

"എടി , ഞാൻ സത്യമായിട്ടും നമ്മുടെ കൊച്ചിനേം കൊണ്ടാ പോയത് . ടീച്ചറിനോട് ഞാൻ സഞ്ജന സുജയ് ടെ അച്ഛനാണെന്നു എടുത്തു പറഞ്ഞായിരുന്നു . നീ കഴിഞ്ഞ തവണ ടീച്ചറിനെ പോയി കണ്ടതിൽ പിന്നെയാണ് കൊച്ചിന് ഈ മാറ്റം വന്നതെന്നാ അവര് പറയുന്നേ "

ഇപ്പൊ ശെരിക്കും കിളി പോയത് എന്റെയാണ്‌ . ഇടയ്ക്കിടയ്ക്ക് പുത്രിയുടെ പുതിയ വിശേഷങ്ങൾ ടീച്ചർമാരുടെ വക ഡയറി കുറുപ്പുകളായി വീട്ടിൽ എത്താറുണ്ടായിരുന്നു . ഒരു തവണത്തെ ഡയറി കുറുപ്പ് വന്നപ്പോ ഞാൻ പോയി ടീച്ചറിനെ കണ്ടു കാര്യം തിരക്കി . പുതിയ സ്കൂൾ അല്ലെ ,ആ പോയിന്റിൽ പിടിച്ചു ഒരു അത്യുജ്വല പ്രകടനം നടത്തി .ഇവിടെ വരുന്നത് വരെയും സർവ ഗുണ സമ്പന്നയായിരുന്ന തങ്കകുടമായിരുന്ന എന്റെ കൊച്ചു   പെട്ടെന്ന്  ഇങ്ങനെ ആയിപോയതാണ് . എന്താ ടീച്ചറെ കാര്യം എന്ന് നിഷ്കളങ്കമായി ചോദിച്ചു  .  ഒടുവിൽ എന്റെ സങ്കടം പറച്ചിൽ കണ്ടു വാദി പ്രതിയാകും എന്ന അവസ്ഥയിൽ എത്തിയപ്പോ  ടീച്ചർ  ആയുധം വെച്ച് കീഴടങ്ങി "അവള് കുഞ്ഞല്ലേ , ഇപ്പൊ പഠിപ്പിക്കുന്ന കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട . അവളെ പഠിപ്പിക്കണ്ട , കൂടെ കളിച്ചാൽ മതി" എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വിട്ടു .

 അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് . കൊച്ചും  ഹാപ്പി ഞാനും ഹാപ്പി .വീട്ടിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നു നടന്നു . അവളെ അവളുടെ വഴിക്കു വിട്ടപ്പോ അവളു വരേണ്ട വഴിക്കു വന്നു ....  സംഭവാമി യുഗേ യുഗേ..

Thursday 3 November 2016

വേലക്കാരിയായിരുന്താലും ...



പുരാതന കാലം തൊട്ടേ ഞങ്ങൾ വർക്കിംഗ് വുമൺ  വർഗത്തിന് ഒഴിച്ച് കൂടാനാവാത്ത സഹായികളാണ്  വീട്ടിൽ ജോലിക്കു വരുന്ന ചേച്ചിമാർ (പ്രായം കൂടുതൽ ആണെങ്കിൽ മാമിമാർ ). എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷെ എന്റെ ഈ കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ  സാധാരണ വീട്ടിൽ നിൽക്കുന്ന ചേച്ചിമാർ മുതലെടുക്കാറാണ് പതിവ് . ഒരു മുതലാളി എന്നെ നിലയിൽ ഞാൻ അത്ര പോരാ എന്ന അഭിപ്രായക്കാരാണ് ചേച്ചിയും അമ്മയും . കുറച്ചു കൂടി ബൂർഷ്യാ ആകണം പോലും . ഇല്ലെങ്കിൽ മേല്പറഞ്ഞ മുതലെടുപ്പുകൾ സംഭവിക്കും  എന്നാണ് അനുഭവത്തിന്റെ പുറത്തുള്ള ഉപദേശം .

നാട്ടിൽ ആയിരുന്ന കാലത്തു അമ്മൂനെ  നോക്കാൻ വന്ന മാമി  ഞങ്ങളുടെ കൂടെ ഒരു 3  വർഷത്തോളം ഉണ്ടായിരുന്നു .അത് കഴിഞ്ഞു ഫ്ലാറ്റ് എടുത്തു മാറിയപ്പോ വന്ന പദ്‌മജ ആന്റിയും കൂടെ ഒരു 2  വര്ഷം ഉണ്ടായിരുന്നു . ബാംഗ്ലൂരിലേക്ക് വരാൻ തുടങ്ങിയപ്പോഴേ ചേച്ചി മുന്നറിയിപ്പ് തന്നിരുന്നു , ഇങ്ങനെയുള്ള ദീർഘ കാല സ്നേഹബന്ധങ്ങൾ ഒന്നും ഇവിടെ പ്രതീക്ഷിക്കരുതെന്നു . ഇവിടെ ജോലിക്കു പെട്ടെന്ന് ആളെ കിട്ടും . പക്ഷെ കിട്ടുന്ന സ്പീഡിൽ തന്നെ അവര് ഇട്ടേച്ചും പോകും . കാരണം അവർക്കും പെട്ടെന്ന് അടുത്ത ജോലി കിട്ടും  ടെക്കികളുടെ ഭാഷയിൽ പറഞ്ഞാൽ അട്രീഷൻ റേറ്റ് കൂടുതലാണ് . എയ് , അത്രേം ഒന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയോടെ വന്ന എനിക്ക് ഈ ഒരു 8  മാസത്തോടെ കാര്യങ്ങളുടെ കിടപ്പുവശം മനസിലായി  . വേറെ ഒരിടത്തിനും കൂടി ഓഫർ ലെറ്റർ വാങ്ങിച്ചിട്ടേ സാധാരണ ഈ ചേച്ചിമാർ നമ്മളുടെ അടുത്ത് വരൂ . അവിടെ കിട്ടിയ ഓഫർ വെച്ച് കുറച്ചു വിലപേശും . വീടിന്റെ വാസ്തുവും വീട്ടിലുള്ളവരുടെ മുഖ്യലക്ഷണവും ഒക്കെ ഇഷ്‌ടപ്പെട്ടാൽ വരാമെന്നു സമ്മതിക്കും . ശെരി, നാളെ ജോലിക്കു വരാം എന്ന് പറഞ്ഞിട്ട് പോകുന്നവർ വന്നാൽ വന്നൂന്ന് പറയാം. വന്നാൽ തന്നെ ഒരു ഒരു മാസം നിന്നാൽ നിന്നൂന്നു പറയാം .  ചിലപ്പോ ഇവിടുന്നു പോകുന്ന വഴിയേ അവരെ വേറെ ഏതെങ്കിലും വീട്ടുകാർ ചാക്കിട്ടു പിടിച്ചാൽ ആ വഴിക്കു പോകും . പിന്നെ നമ്മൾ വീണ്ടും അടുത്ത് അതിലും വലിയ ചാക്കും കൊണ്ട് ഇറങ്ങണം .

അങ്ങനെ ഇവിടെ വന്നു എട്ടു മാസത്തിനിടെ ഒരു ആറ് പേരെയെങ്കിലും ഞാൻ നിയമിച്ചിട്ടുണ്ട് . ഭാഷ ആണ് മറ്റൊരു പ്രശനം .കന്നടക്കാരെ നിർത്താൻ ഒരു നിവർത്തിയുമില്ല . ഒരു അന്തോം കുന്തോം ഇല്ലാത്ത ഭാഷയാണ് . നമ്മള് ചക്കയെന്നു പറഞ്ഞാൽ അവർക്കു ഒരു ചക്കക്കുരുവും മനസിലാകില്ല . ചുക്കെന്നു പറഞ്ഞാൽ വേണേൽ അപ്പുറത്തെ പറമ്പിൽ പോയി ചക്കയിട്ടിട്ടു വരും . അതു കൊണ്ട് അവരെ  "കന്നഡ ഗൊത്തില്ലാ" പറഞ്ഞു ഒഴിവാക്കുകേ വഴിയുള്ളു . തമിഴ് അറിയുന്നവർ ആണ് കൂടുതലും വന്നത് . തമിഴും മലയാളവും അകന്ന ബന്ധുക്കളായതു കൊണ്ട് നമുക്ക് ഒരു വിധം പിടിച്ചു നില്ക്കാൻ പറ്റും . ആദ്യമാദ്യം ഞാൻ തമിഴ് ഒന്ന്  പയറ്റി  നോക്കിയായിരുന്നു . തച്ചിനിരുന്നു പണ്ട് ദൂരദർശനിൽ ശനിയാഴ്ച തമിഴ് സിനിമ കണ്ടതൊക്കെ പിന്നെ എപ്പോഴാ ഒന്ന് പ്രയോജനപ്പെടുന്നത് . പക്ഷെ നമ്മള് മലയാളം കഷ്ട്ടപെട്ടു തമിഴികരിച്ചു പറയുമ്പോ അവര് തിരിച്ചു കട്ട തമിഴെടുത്തലക്കും . നമ്മള് പിന്നെ അത് ഗൂഗിൾ ടട്രാൻസലേറ്ററിൽ ഒക്കെ ഇട്ടു മനസിലാക്കി വരുമ്പോ അവര് അവരുടെ പാടിന് പോകും . പക്ഷെ ഞാൻ നോക്കുമ്പോ അമ്മയ്ക്ക് ഇതൊന്നും ഒരു പ്രശ്നമേ ഇല്ല . ഇതെന്തു മറിമായം? ഞാൻ ഇവരെ ഒന്ന് രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിച്ചു അമ്മ നല്ല പച്ച മലയാളത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നു , അവരതു അക്ഷരം പ്രതി അനുസരിക്കുന്നു . അത് ശെരി, അപ്പൊ ഒരു വിധം ചേച്ചിമാർക്കൊക്കെ മലയാളം അറിയാം .പിന്നെ എന്റെ ഈ തമിഴ് പ്രയോഗം ചുമ്മാ അവർക്കു ഒരു എന്റർടൈൻമെന്റ് , അത്രേ ഉള്ളു!!എല്ലാം സഹിക്കാം ,  ഏറ്റവും ബുദ്ധിമുട്ടു പക്ഷെ  ഈ കൊഴിഞ്ഞു പോക്ക് തന്നെയാണ് .നിന്ന നിൽപ്പിൽ കാണാതെയാകും . നോട്ടീസ് പീരീഡ് ഉം ബോണ്ടും ഒന്നും ഇല്ലല്ലോ . പിന്നെ നമ്മൾ അടുത്ത ആളെ നിർത്തണം . ചിലപ്പോ ഒരു ആഴ്ചത്തെ യാത്രയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന സുജയ് പുതിയ ആളെ കണ്ടിട്ട് "അയ്യ്യോ ചേച്ചി വീട് മാറിപ്പോയി"എന്ന് പറഞ്ഞു ഇറങ്ങി പോകും  .ഞാൻ പിന്നെ ഇതു പുതിയ ചേച്ചിയാണെന്നും പറഞ്ഞു മനസിലാക്കി വിളിച്ചോണ്ട് വരും


ഭാഗ്യം ഉണ്ടെങ്കിൽ ചിലര്  നോട്ടീസ് തരും . ഒരു തവണ നിന്ന ചേച്ചി പറഞ്ഞത് മകളുടെ പ്രസവം അടുത്തു , നോക്കാൻ ആളില്ല , നാട്ടിൽ പോണം ,അത്  കൊണ്ട് അടുത്ത മാസം തൊട്ടു വരില്ലെന്നാണ്  . പാവങ്ങളല്ലേ , നീ കുറച്ചു കാശു കൂടുതൽ കൊടുത്തു വിട്ടേരെ എന്ന് എന്റെ ദാനശീലനായ ഭർത്താവും ഉപദേശിച്ചു . അങ്ങനെ കൂടുതൽ കാശും വാങ്ങി മകളെ പ്രസവിപ്പിക്കാൻ നാട്ടിൽ പോയ ചേച്ചി കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞു ഇറങ്ങിപോകുന്നത് കണ്ടു . എന്നെ കണ്ടപ്പോ ചമ്മലൊന്നും ഇല്ലാതെ ചിരിച്ചു കാണിച്ചു . ആകെ ചമ്മിപോയ ഞാൻ സുഖമല്ലേ എന്ന് ഒഴുക്കൻ മട്ടിൽ ചോദിച്ചു അവിടുന്ന് മുങ്ങി . - ഇവർക്കൊന്നും നിന്നെ ഒരു പേടിയും ഇല്ല , പറ്റിക്കാൻ എളുപ്പമാണെന്ന് മനസിലാക്കി നമ്പർ ഇറക്കുന്നതാണ് . സംഭവം  പറഞ്ഞപ്പോ  അമ്മ എന്നെ പുച്ഛിച്ചു  .എനിക്കും ആകെ ക്ഷീണമായി പോയി . ഇനി മുതൽ ജോലിക്കു വരുന്നവരെ എല്ലാ ദിവസവും  ആദ്യത്തെ അഞ്ചു മിനുട്ടു ഞാൻ പേടിപ്പിച്ചോളാം എന്ന് സമ്മതിച്ചതിൽ പിന്നെയാണ് അമ്മയ്ക്ക് സമാധാനം ആയതു .

ഏറ്റവും അവസാനം നിന്ന ചേച്ചിയും ഇത് പോലെ നിന്ന നിൽപ്പിൽ മുങ്ങി . പക്ഷെ ഒന്നാം തിയതി കൃത്യം പൊങ്ങി വന്നു ശമ്പളം ചോദിച്ചു . ആശുപത്രിയിൽ ആയിരുന്നുന്നു .ശമ്പളം കിട്ടീട്ടു  ആശുപത്രിയിൽ പോയി വീണ്ടും കിടക്കാനുള്ളതാണ് പോലും .ആള് നല്ല പയറു പോലെ നിൽക്കുന്നു .. പുതിയ ഓഫർ കിട്ടിട്ടുണ്ടെന്നു കണ്ടാൽ അറിയാം .ഇവരെയാണേൽ ബൂർഷ്യാ  ട്രൈനിങ്ങിന്റെ ഭാഗമായി  ഞാൻ ഇടയ്ക്കിടയ്ക്ക് കണ്ണുരുട്ടി പേടിപ്പിക്കാറുണ്ടായിരുന്നതാണ് . എന്നിട്ടാണ് അവരെന്നോടു ഈ ചതി ചെയ്തത് .  എന്തൊക്കെ പറഞ്ഞാലും പണി കിട്ടിയത് enikkanallo  . ഇപ്പൊ വീണ്ടും ഞങ്ങൾ ചാക്കും കൊണ്ട് ഇറങ്ങിട്ടുണ്ട് . അടുത്ത ആളെ പിടിക്കാൻ...