Saturday 12 November 2016

എന്റെ 'കല' പാതകങ്ങൾ

കലാകാരികളും കലാകാരന്മാരും ദൈവം സ്പെഷ്യലായി അനുഗ്രഹിച്ചു ഭൂമിയിലേക്ക് വിട്ടിരിക്കുന്നവരാണ് എന്നാണ് എന്റെ വിശ്വാസം . ഞാൻ പഠിച്ച സ്കൂളിൽ കലാകാരികളെ മുട്ടിയിട്ടു നടക്കാൻ വയ്യ എന്ന അവസ്ഥയായിരുന്നു . എനിക്കാണേൽ ദൈവം സഹായിച്ചു പാട്ടു,ഡാൻസ് ,ചിത്രരചന അങ്ങനെയുള്ള ഒരു കഴിവുകളും തൊട്ടുതീണ്ടിയിട്ടില്ല  താനും  .അത് കാരണം പണ്ട് എന്റെ കുഞ്ഞുമനസിൽ  ഉണ്ടായിരുന്ന അപകർഷതാ ബോധം ചില്ലറയല്ല . അഥവാ ഞാൻ അറിയാതെ ഇനി അങ്ങനെ വല്ല കഴിവും എനിക്ക് ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് സംശയം തോന്നും  . പെട്ടെന്നിതാ ഒരു ദിവസം ആകസ്മികമായി ഞാൻ എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു ഡാൻസ്‌കാരിയായോ പാട്ടുകാരിയായോ ആയി മാറുന്നു , യുവജനോസ്തവങ്ങളിൽ സമ്മാനങ്ങൾ നേടുന്നു ,ആളുകൾ പ്രശംസിക്കുന്നു ,സിനിമേലെടുക്കുന്നു .. അങ്ങനെ  ചുമ്മാ ഇരുന്നു ദിവാസ്വപ്നങ്ങൾ കാണുന്നതാണ് ഹോബി  . പക്ഷെ ആ വക പ്രതീക്ഷകളൊക്കെ  തികച്ചും ആസ്ഥാനതാണെന്നു പിന്നീട് പല അനുഭവങ്ങളും തെളിയിച്ചു . അതിൽ ചിലതാണ് ഇനി പറയാൻ പോകുന്നത് ...

പാട്ടുകാരിയാകാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട് . ഒരു തവണയേ പക്ഷെ നടത്തേണ്ടി വന്നുള്ളൂ . പഠിക്കാൻ അമ്മ കൊണ്ട് ചെന്നാക്കിയത് ബാലഭവനിലെ ഒരു സാറിന്റെ അടുത്താണ് . സരിഗമ വരെയൊന്നും കാര്യങ്ങൾ എത്തിയില്ല . ആദ്യം  സാ പാ സാ  ആണ് പഠിപ്പിക്കുന്നത്  . ഞാൻ സുബ്ബലക്ഷ്മിയെ മനസ്സിൽ ആവാഹിച്ചു ഒരു കാച്ച് കാച്ചി . ആഹാ..എന്താ സ്വരം , എന്താ ഈണം ..ഞാനങ്ങു ആസ്വദിച്ചു പാടി ..ഒടുവിൽ സംഗീത സാഗരത്തിൽ ആറാടി തിരിച്ചെത്തിയപ്പോ കണ്ട കാഴ്ച . സാർ ഇരുന്നു കരയുന്നു . എന്നിട്ടു ഒറ്റ ചോദ്യം " എന്നെ കൊല്ലാതിരിക്കാൻ  പറ്റുവോ?"  നേരത്തെ പറഞ്ഞ സാഗരത്തിന്റെ കരയിൽ നിന്നും മണൽ വാരാൻ വന്ന  മണൽ മാഫിയക്കാരിയെ പോലെ സാർ എന്നെ ഒഴിവാക്കിക്കളഞ്ഞു . ."മേലാൽ ഈ സാധനത്തിനേം കൊണ്ട് ഈ വഴിക്കു വന്നു പോകരുത്"    എന്നൊരു  ശക്തമായ താക്കീതും  അമ്മക്ക് കൊടുക്കാൻ അദ്ദേഹം  മറന്നില്ല. അങ്ങനെയാണ് സുഹൃത്തുക്കളെ മലയാളത്തിന് ഒരു നല്ല പിന്നണി ഗായികയെ നഷ്‌ടപ്പെട്ടെന്നു നിങ്ങൾ മനസ്സിലാക്കണം


അങ്ങനെ പാട്ടു പദ്ധതി പൊളിഞ്ഞതോടെ ഞാൻ ഡാൻസ് പരീക്ഷിക്കാൻ തീരുമാനിച്ചു .സ്സ്കൂളിലെ പേരെന്റ്സ് ഡേയ്ക്ക് സ്റ്റേജിൽ കയറി ഗ്രൂപ്പ്  ഡാൻസ് കളിച്ചത്തിൽ പിന്നെയാണ് ഇതൊക്കെ നമുക്കും പറ്റും എന്ന് തോന്നി തുടങ്ങിയത് .ഇനി അതാണെങ്കിലോ എന്റെ "കല" വരുന്ന വഴി . നമ്മൾ പരീക്ഷിക്കാതെ വിടാൻ പാടില്ലല്ലോ . അല്ലാതെ അതിനോട് പ്രത്യേകിച്ചു  പാഷൻ ഒന്നും തോന്നിയിട്ടല്ല  . എന്നാലും സാരമില്ല, ഇനി എങ്ങാനും പഠിച്ചു തുടങ്ങുമ്പോ പാഷൻ തോന്നിയാലോ എന്ന ലൈനിൽ ആയിരുന്നു  ചിന്ത .ഈ ഡാൻസ് കളിയ്ക്കാൻ അറിയാവുന്നവരോക്കെ സ്കൂളിലെ താരങ്ങളാണ് . അതായിരുന്നു മറ്റൊരു   പ്രചോദനം . ഡാൻസ് പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു ബാലെ ട്രൂപ്പിൽ . വീടിന്റെ അടുത്തുള്ള ഒരു കൂട്ടുകാരി കൊണ്ട് പോയതാണ് . ബാലെ ആണ് മെയിൻ ഐറ്റം , സൈഡ് ബിസിനസ് ആയിട്ട് ഡാൻസും പഠിപ്പിക്കും . കുറച്ചു ദിവസം കഴിഞ്ഞപ്പോ തന്നെ മനസ്സിലായി , പേരെന്റ്സ്  ഡേയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിച്ചപ്പോൾ ഞാൻ പഠിച്ച  ഡാൻസല്ല ശരിക്കുള്ള ഡാൻസ് . അവിടെ  നമുക്ക് സ്റ്റേജിൽ ഡിസ്കോ ലൈറ്സ്‌ ഇടാൻ പറയാം . അതായത് നമ്മൾ സ്റ്റേജിൽ കയറി കളിക്കുമ്പോ അവര് ലൈറ്റ് മിന്നിയും അണച്ചും ഇടും . നമ്മൾ  സ്റ്റേജിൽ കയറി എന്താ  കളിക്കുന്നേന്ന് ഒറ്റ കുഞ്ഞിനും മനസിലാവില്ല .  ഞാൻ ചോദിച്ചു നോക്കി .  ഇത് ഭരതനാട്യം ആണ് ,അവര് ഡിസ്കോ ലൈറ്റ് ഇടില്ല പോലും . കൺട്രി ഫെല്ലോസ്..

എന്തിനേറെ പറയുന്നു ,അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോ തന്നെ എന്റെ ആവേശം കെട്ടടങ്ങി  . കൈ പോകുന്നിടത്തു കണ്ണ് പോണം, ,ഇത് രണ്ടും പോകുന്നതിന്റെ എതിർ ദിശയിൽ കാല് പോണം . ഭയങ്കര  കോംപ്ലിക്കേഷൻ ആണ്. എന്റെ കയ്യും കാലും കണ്ണും സ്വയം സ്വാതന്ത്ര്യം പ്രക്ഷ്യാപിച്ചു ഇഷ്‌ടമുള്ള വഴിക്കു പോകും .തട്ടടവും നാട്ടടവും അങ്ങനെ പലവിധ അടവുകൾ എന്റെ തലയിൽ കയറാതെ തലയ്ക്കു മുകളിലൂടെ വിവിധ ദിശകളിൽ പറന്നു പോയി . ഒടുവിൽ അരങ്ങേറ്റത്തിന്റെ അന്ന് സ്റ്റേജിൽ കയറി നിന്ന് എന്തൊക്കെ കാട്ടി  കൂട്ടിയെന്നു അരങ്ങേറ്റത്തിന് പോയ അമ്പലത്തിലെ  അയ്യപ്പന് മാത്രം അറിയാം .അതും ഒരു ദയനീയ പരാജയം  ആയതോടെ  ഞാൻ എന്റെ ഡാൻസ് മോഹങ്ങളുടെ ചിലങ്ക അഴിച്ചു വെച്ചു .

ആകെ  നിരാശയായ  ഞാൻ, എന്താണ് എന്നിലെ കല എന്നു   കുലങ്കഷമായി  ചിന്തിക്കാൻ തുടങ്ങി . ചേച്ചിയാണെങ്കിൽ ഭയങ്കര ചിത്രകാരിയായി എനിക്ക് കടുത്ത വെല്ലുവിളി ഉയർത്തികൊണ്ടിരിക്കുന്നു.
ഇതിനിടെ ചിത്രരചനയും ഞാൻ പയറ്റി നോക്കിയിട്ടുണ്ടായിരുന്നു . അതും എട്ടു നിലയിൽ പൊട്ടി പാളീസായിന്നു എടുത്തു  പറയേണ്ട കാര്യമില്ലല്ലോ .
. പാതിരാത്രി വരെ ഇരുന്നു ടി .വി കാണുന്നത് ഒരു കലയായി അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിച്ചു പോയ കാലഘട്ടം .ടി .വി കാണൽ കഴിഞ്ഞാൽ പിന്നെ താല്പര്യം ഉള്ള   കാര്യം വായനയാണ് . വായന എന്ന് പറയുമ്പോ ബാലരമ പൂമ്പാറ്റ , ബോബനും മോളിയും എന്നിങ്ങനെയുള്ള മഹത്  ഗ്രന്ഥങ്ങളിലായിരുന്നു കമ്പം . വായന കമ്പം മൂർച്ഛിച്ചു  ഊണിലും ഉറക്കത്തിലും വരെ വായിക്കുന്ന അവസ്ഥ . ഡാൻസ് ,പാട്ടു തുടങ്ങി മറ്റുള്ളവർക്ക് അപകടം വരുത്തി വെക്കുന്ന പണി അല്ലാത്തത് കൊണ്ട് അമ്മയും സപ്പോർട്ട് ചെയ്‌തു . പിന്നീട് ഞാൻ ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നും പുരോഗമിച്ചു  ഡിറ്റക്റ്റീവ് നോവലുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു.   ഒടുവിൽ  പഠിത്തമൊക്കെ മാറ്റി വെച്ചു ഞാൻ ഫുൾ ടൈം ഡിറ്റക്റ്റീവ് ആയി മാറും എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ . ഡിറ്റക്റ്റീവ് നോവലുകൾ പാഠപുസ്തകത്തിനിടയിൽ ഒളിച്ചു വെച്ചും, നോവലുകളുമായി ബാത്‌റൂമിൽ കയറി തപസ്സിരുന്നും ഒക്കെ ഞാൻ  കുറ്റാന്വേശ്വണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അമ്മ കുറച്ചു നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത് .

അപ്പൊ പറഞ്ഞു വന്നത് , ചെയ്യുമ്പോ സന്തോഷം തോന്നുന്ന കാര്യങ്ങളല്ലേ  നമ്മള് ചെയ്യേണ്ടത് ..  അവസാനം ഞാൻ സന്തോഷം കണ്ടെത്തിയ എന്റെ "കല" വായനയാണ്.. വീട്ടിൽ ഇപ്പോഴും പരീക്ഷണങ്ങൾ തുടരുന്നുണ്ട് .. .നടത്തുന്നത് അമ്മുക്കുട്ടി ആണെന്ന്  മാത്രം ...അവളെ ഡാൻസിന് ചേർത്തപ്പോ ചുമ്മാ തമാശക്ക് ഞാനും ചേർന്നു . ഒന്ന് കൂടി പയറ്റി നോക്കാനൊന്നുമല്ല , അവൾക്കു  ഒരു കമ്പനി,അത്രേ ഉദ്ദേശിച്ചുള്ളൂ ..ശരീരം അനങ്ങുന്ന കലകളോട് അവൾക്കു തീരേ  താല്പര്യം ഇല്ലാത്തതു കൊണ്ട് അധികം നാള് പോയില്ലെന്നു മാത്രം ."അമ്മ കളിക്ക് ഞാൻ കാണാം" എന്ന മട്ടിൽ കാര്യങ്ങൾ ആയപ്പോ ആ പരിപാടി ഞാൻ നിർത്തിച്ചു . പെയിന്റിംഗ് ആണ് ഇപ്പോഴത്തെ പരീക്ഷണം .അവളുടെ കല അവള് തന്നെ കണ്ടുപിടിക്കട്ടെ അല്ലെ . അവളുടെ പരീക്ഷണങ്ങളിൽ പരിപൂർണ പിന്തുണയുമായി ഞാൻ കൂടെ നിൽക്കുമെന്ന് മാത്രം.. :)

1 comment:

  1. രസകരം... ഒരു മഹാകലാകാരിയെ നഷ്ടമായെന്ന് മനസ്സിലായി.

    ReplyDelete