Saturday 12 November 2016

ഒരു പരൂക്ഷണകാലം - പാർട്ട് 2



കൊച്ചിന്റെ പരീക്ഷ കഴിഞ്ഞിട്ടുള്ള കഥ പിന്നെ പറയാമെന്നു പറഞ്ഞില്ലേ .അതാണ് ഈ കഥ ..പരീക്ഷക്ക് മുമ്പുള്ള കഥ അറിയണമെങ്കിൽ ദാ ദിത് വായിച്ചാൽ മതി :http://thoughtszzforward.blogspot.in/2016/10/blog-post.html

അങ്ങനെ പരീക്ഷ എന്ന പരീക്ഷണം കഴിഞ്ഞു ,അടുത്തതു പി .ടി എ മീറ്റിംഗ് എന്ന  അഗ്നി പരീക്ഷണം ആണ് . ഞാനാണ് സ്ഥിരം ഇര .കൊച്ചിന്റെ  ഡാഡിക്കു കൃത്യം ഈ സമയത്തു തന്നെ  മീറ്റിംഗുകളും യാത്രകളും വരാറാണ്‌ പതിവ് . ആദ്യമാദ്യം ഈ മീറ്റിംഗുകൾ വലിയ കുഴപ്പമില്ലായിരുന്നു .   കൊച്ചു സ്കൂളിൽ പോയി തുടങ്ങിയിട്ടേ ഉള്ളു . അവിടുത്തെ സാഹചര്യങ്ങൾ പഠിച്ചു വരുന്നേ ഉള്ളു . അവിടെ ചെന്ന് സ്വന്തമായി ഒരു ഗ്യാങ് ഒക്കെ ഉണ്ടാക്കാൻ സമയം വേണ്ടേ .  l .k g യിലെയും u .k g യിലെയും ക്ലാസ് ടീച്ചറും  കൊച്ചും  വലിയ കമ്പനി ആയിരുന്നു . രാവിലെ ബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ തന്നെ സ്കൂളിൽ എത്തിയിട്ട് ആശാട്ടി ടീച്ചറിന്റെ പുറകെ അസിസ്റ്റന്റ് ആയിട്ട് കൂടും . എന്നിട്ടു വീട്ടിലെ കഥകളൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു കേൾപ്പിക്കും . പല കഥകളും ഞെട്ടിപ്പിക്കുന്ന ഭാവന സൃഷ്‌ടികളാണെന്നു മാത്രം .


ഒരു ദിവസം ടീച്ചർ എന്നെ വിളിച്ചിട്ടു ചോദിക്കുവാ "പ്രസവം കഴിഞ്ഞോ? " "ഹെന്ത് " ഞാൻ ഞെട്ടി .
 ഇനി ഞാൻ അറിയാതെ എങ്ങാനും ഞാൻ പ്രസവിച്ചോ ?  ടീച്ചർ എന്തൊക്കെയാ ചോദിക്കുന്നത് .
"അല്ല , മോള് പറഞ്ഞു ... അനിയത്തി ഉണ്ടായിന്നു "
എപ്പ? ഞാൻ വീണ്ടും ഞെട്ടി . ഈ ടീച്ചർ കഴിഞ്ഞ ആഴചയും എന്നെ കണ്ടതാണല്ലോ . എനിക്ക് അത്രേം വയറുണ്ടോ . ശെടാ, ആരും പറഞ്ഞില്ല , ഉണ്ണി അറിഞ്ഞില്ല ..അടുത്ത ഡയറ്റിങ് തുടങ്ങാൻ സമയമായോ ?ഞാൻ വെറുതെ ആവലാതിപ്പെട്ടു .കൂടെ ഉള്ള കുട്ടികൾക്കൊക്കെ അനിയന്മാരും അനിയത്തിമാരും ഉണ്ടായപ്പോ അവളും സൗകര്യത്തിനു സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാവന സൃഷ്‌ടിയാണ്  പ്രസ്തുത അനിയത്തി  . അങ്ങനെ മോശക്കാരി ആകാൻ പറ്റില്ലലോ . കുട്ടികളോട് ഈ കഥ പറഞ്ഞു പരത്തിയ കൂട്ടത്തിൽ ടീച്ചറിനോടും പറഞ്ഞു .അവതരിപ്പിച്ചത് വളരെ തന്മയത്തോടെ ആയിരിക്കണം .അതാണ് ടീച്ചർ വിളിച്ചു കുശലാന്വേഷണം നടത്തിയത് .

ബാക്കി പറഞ്ഞ കഥകൾ അറിഞ്ഞത് അടുത്ത  പി.ടി.എ മീറ്റിംഗിന് പോയപ്പോഴാണ് .കൃത്യമായി പറഞ്ഞാൽ അവിടെ വെച്ചാണ് പി.ടി.എ മീറ്റിംഗുകൾ ഞങ്ങളുടെ പേടി സ്വപ്നങ്ങളായി മാറാൻ തുടങ്ങിയത് . അവളുടെ ഡാഡി ഡോക്ടർ ആണ് പോലും . പണ്ട് മെഡിക്കൽ എൻട്രൻസ് എഴുതി എന്നുള്ളതാണ് സുജയ് ക്കു മെഡിക്കൽ പ്രൊഫഷനും ആയിട്ടുള്ള ഏക ബന്ധം . അത് കൂടാതെ ഞങ്ങൾ രണ്ടു പേർക്കും അല്ലറ ചില്ലറ ഭീകര പ്രവർത്തനവും ഉണ്ട് . വീട്ടിൽ തോക്കുണ്ട് .ചുമ്മാ ഇരുന്നു ബോറടിക്കുമ്പോ വഴിയിൽ കൂടി പോകുന്നവരെയൊക്കെ വെടി വെച്ചു കളിക്കുന്നതാണ് ഞങ്ങളുടെ ഒരു ഹോബി . ഒന്ന് രണ്ടു പേരെയൊക്കെ ഞങ്ങൾ അങ്ങനെ തട്ടിക്കളഞ്ഞിട്ടുണ്ട് പോലും. കഥകൾ ചുരുക്കി പറഞ്ഞിട്ട് ടീച്ചർ തീവ്രവാദികളെ നോക്കുന്നത് പോലെ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ട് .  കൊച്ചു ഇതൊന്നും  എന്നെ പറ്റിയേ അല്ല പറയുന്നത് എന്ന മട്ടിൽ ആകാശത്തോടു നോക്കി ഇരിക്കുന്നു . ഈ കഥകളൊക്കെ എല്ലാ ടീച്ചറുമാരോടും പറഞ്ഞിട്ടുണ്ട് . ആരേം ഒഴിവാക്കിയിട്ടില്ല . ഭാഗ്യം .
.
ഒന്നാം ക്ലാസ്സിൽ ആയപ്പോ കൊച്ചു സ്വന്തമായി ഗ്യാങ് ഒക്കെ ഉണ്ടാക്കി അവിടെ ഒരു പ്രസ്‌ഥാനമായി മാറി കഴിഞ്ഞു . ഒരു തവണത്തെ മീറ്റിംഗിന് പോയപ്പോ ടീച്ചർ കുറെ കിടുപിടികൾ എടുത്തു മേശപ്പുറത്തു വെച്ചു .  കുറെ ടോയ്സിന്റെ കഷണങ്ങൾ , കുറച്ചു നാളായി ഞാൻ തപ്പി നടന്ന അവൾടെ ഒരു പഴയ ബെൽറ്റ് പല കഷണങ്ങളായി മുറിച്ചത് അങ്ങനെ കുറെ സാധനങ്ങൾ . ഞാൻ അറിയാതെ വീട്ടിൽ നിന്ന് കടത്തി കൊണ്ടു പോയതാണ് .ക്ലാസ്സിൽ കൊണ്ട് പോയി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ടീച്ചർ കയ്യോടെ പിടികൂടി കസ്റ്റഡിയിൽ എടുത്തു  .  അപ്പൊ ഈ സാധനങ്ങൾക്ക് പകരമാണ് ഞങ്ങൾ കണ്ടിട്ടില്ലാത്ത കട്ടറും റബ്ബറുകളും ഒക്കെ വീട്ടിൽ എത്തികൊണ്ടിരുന്നത് . പിന്നെ അവിടെ പുതുതായി ഉണ്ടാക്കിയ ഒരു ബുക്ക് ഷെൽഫിന്റെ പുറത്തു ഇവളും ഗ്യാങ്ങും കൂടി കയറി ഇരുന്നു ഒടിച്ചെന്നു  മറ്റൊരു പരാതി  . അങ്ങനെ എല്ലാ തവണയും ഞങ്ങൾ ചെവിയിൽ പഞ്ഞിയും വെച്ച് തലയിൽ തുണിയുമിട്ട് അമ്പലത്തിൽ പോയി ഒരു തേങ്ങയും ഉടച്ചു കൃത്യമായി അറ്റൻഡ് ചെയ്യുന്ന പരിപാടി ആണ് ഈ പി.ടി .എ മീറ്റിംഗ് .

ബാംഗ്ലൂർ വന്നു കഴിഞ്ഞുള്ള മീറ്റിംഗുകളും ഒട്ടും വ്യത്യസ്തമല്ല . അതു കൊണ്ടാണ് ഇത്തവണയുള്ള മീറ്റിംഗിന് തനിയെ പോകേണ്ടി വരും എന്നായപ്പോ ഡാഡി കിളി പോയി ഇരുന്നത് . കഴിഞ്ഞ തവണ പരീക്ഷക്ക് പഠിപ്പിച്ചു മടുത്തു തറ  തുടക്കാൻ വിടാം എന്ന് പ്രഘ്യാപിച്ചു പോയതിൽ പിന്നെ ആ വഴിക്കു തിരിഞ്ഞു നോക്കാത്ത ആളാണ് .ഞാൻ ആ സമയത്തു സ്ഥലത്തുണ്ടാവില്ല , അമ്മയുടെ കൂടെ ഒരു ആവശ്യത്തിന് നാട്ടിൽ പോണം . അങ്ങനെ അച്ഛനും മോളും കൂടി മീറ്റിംഗിന് പോയി . മീറ്റിംഗ് കഴിയുന്ന സമയം ആയപ്പോ ഞാൻ വിളിച്ചു . ഫോണിന്റെ അങ്ങേ തലക്കൽ ഒരു നിമിഷത്തെ നിശബ്ദത .അപ്പോഴേ ഞാൻ ഉറപ്പിച്ചു , നല്ല പോലെ കേട്ടിട്ട് വരുന്ന വരവാണ് .

"ടീച്ചർ പറഞ്ഞു അവള് ഭയങ്കര അനുസരണ ഉള്ള കുട്ടിയാണെന്ന് . ക്ലാസ്സിൽ ഇപ്പൊ ഒരു ശല്യവും ഇല്ലെന്നു . പഠിത്തത്തിലും ഇമ്പ്രോവെമെന്റ് ഉണ്ട് പോലും"

ഞാൻ ഒരു നിമിഷം എന്റെ അടുത്തൂടെ മലർന്നു പറന്നു പോയ കാക്കയെ കണ്ണ് മിഴിച്ചു നോക്കി . പുറത്തു മഴ പെയ്യുന്നുണ്ടോ എന്നൊരു സംശയം .ഞാൻ കെട്ടിയോനോട് ചൂടായി "സത്യം പറ , നിങ്ങള് ഏതു കൊച്ചിനേം കൊണ്ടാ പോയത് .ഏതാ ഈ പറഞ്ഞ ജാര സന്തതി "

"എടി , ഞാൻ സത്യമായിട്ടും നമ്മുടെ കൊച്ചിനേം കൊണ്ടാ പോയത് . ടീച്ചറിനോട് ഞാൻ സഞ്ജന സുജയ് ടെ അച്ഛനാണെന്നു എടുത്തു പറഞ്ഞായിരുന്നു . നീ കഴിഞ്ഞ തവണ ടീച്ചറിനെ പോയി കണ്ടതിൽ പിന്നെയാണ് കൊച്ചിന് ഈ മാറ്റം വന്നതെന്നാ അവര് പറയുന്നേ "

ഇപ്പൊ ശെരിക്കും കിളി പോയത് എന്റെയാണ്‌ . ഇടയ്ക്കിടയ്ക്ക് പുത്രിയുടെ പുതിയ വിശേഷങ്ങൾ ടീച്ചർമാരുടെ വക ഡയറി കുറുപ്പുകളായി വീട്ടിൽ എത്താറുണ്ടായിരുന്നു . ഒരു തവണത്തെ ഡയറി കുറുപ്പ് വന്നപ്പോ ഞാൻ പോയി ടീച്ചറിനെ കണ്ടു കാര്യം തിരക്കി . പുതിയ സ്കൂൾ അല്ലെ ,ആ പോയിന്റിൽ പിടിച്ചു ഒരു അത്യുജ്വല പ്രകടനം നടത്തി .ഇവിടെ വരുന്നത് വരെയും സർവ ഗുണ സമ്പന്നയായിരുന്ന തങ്കകുടമായിരുന്ന എന്റെ കൊച്ചു   പെട്ടെന്ന്  ഇങ്ങനെ ആയിപോയതാണ് . എന്താ ടീച്ചറെ കാര്യം എന്ന് നിഷ്കളങ്കമായി ചോദിച്ചു  .  ഒടുവിൽ എന്റെ സങ്കടം പറച്ചിൽ കണ്ടു വാദി പ്രതിയാകും എന്ന അവസ്ഥയിൽ എത്തിയപ്പോ  ടീച്ചർ  ആയുധം വെച്ച് കീഴടങ്ങി "അവള് കുഞ്ഞല്ലേ , ഇപ്പൊ പഠിപ്പിക്കുന്ന കാര്യത്തിൽ ടെൻഷൻ അടിക്കേണ്ട . അവളെ പഠിപ്പിക്കണ്ട , കൂടെ കളിച്ചാൽ മതി" എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വിട്ടു .

 അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് . കൊച്ചും  ഹാപ്പി ഞാനും ഹാപ്പി .വീട്ടിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നു നടന്നു . അവളെ അവളുടെ വഴിക്കു വിട്ടപ്പോ അവളു വരേണ്ട വഴിക്കു വന്നു ....  സംഭവാമി യുഗേ യുഗേ..

1 comment:

  1. അതാണ്‌... ഞങ്ങളും ഞങ്ങളുടെ കൊച്ചിനെ അവളുടേതായ ലോകത്തേയ്ക്ക് വിട്ടിരിക്കുന്നു.

    ReplyDelete